വിഷ്ണുപ്രിയയുടെ ഫോൺ സംഭാഷണം കേന്ദ്രീകരിച്ച് അന്വേഷണം

കണ്ണൂർ: പാനൂരിലെ വീട്ടിനുള്ളിൽ അക്രമി കഴുത്തറുത്ത് കൊല ചെയ്ത വിഷ്ണുപ്രിയയുടെ ഫോൺ സംഭാഷണങ്ങൾ പൊലീസ് ശേഖരിക്കുന്നു. യുവതി അവസാനമായി നടത്തിയ ഫോൺ കോളുകളുടെ വിശദാംശങ്ങൾ തേടുകയാണ് ഇവർ. വിഷ്ണുപ്രിയയ്ക്ക് നേരിട്ട് പരിചയമുള്ളയാളാണോ കൊലയാളിയെന്ന് കണ്ടെത്താനാണ് ഇത്തരമൊരു അന്വേഷണമെന്ന് പൊലീസ് പറയുന്നു.

അതേസമയം, സംഭവസ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തുന്നുണ്ട്. ഇന്ന് രാവിലെ 10 മണിയോടെയാണ് കൊലപാതകം നടന്നത്. മുഖംമൂടി ധരിച്ച ഒരാളെ കണ്ടതായി അയൽവാസിയിൽ നിന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. എന്നാൽ പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. 

വിഷ്ണുപ്രിയയുടെ അടുത്ത ബന്ധുവിന്‍റെ മരണത്തെ തുടർന്ന് യുവതി ഇന്ന് രാവിലെ വരെ കുടുംബവീട്ടിലായിരുന്നു. ഇന്ന് രാവിലെ കുളിക്കാനും വസ്ത്രം മാറാനും വീട്ടിൽ പോയിരുന്നു. മകൾ വരാൻ വൈകിയപ്പോൾ അമ്മ വീട്ടിലെത്തി. ഈ സമയത്താണ് വിഷ്ണുപ്രിയയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. അമ്മയാണ് ബന്ധുക്കളെയും നാട്ടുകാരെയും വിവരം അറിയിച്ചത്.