ഇര്‍ഫാന്‍ ഹബീബ് തെരുവുഗുണ്ടയെന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ

ഡല്‍ഹി: ചരിത്ര കോണ്‍ഗ്രസിനിടെ തന്നെ ആക്രമിക്കാൻ ശ്രമിച്ച ചരിത്രകാരൻ ഇർഫാൻ ഹബീബ് തെരുവ് ഗുണ്ടയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇയാൾക്കെതിരായ ആക്രമണ ശ്രമത്തിൽ ഗൂഢാലോചനയുണ്ട്. ഈ ഗൂഢാലോചനയിൽ കണ്ണൂർ വി.സി കൂട്ടുപ്രതിയാണെന്ന് ഗവർണർ ആരോപിച്ചു.

“2019 ലാണ് കണ്ണൂരിൽ ചരിത്ര കോൺഗ്രസ് നടന്നത്. കണ്ണൂർ വി.സിയെ വിളിച്ച ശേഷമാണ് ചരിത്ര കോൺഗ്രസിലേക്ക് പോയത്. പക്ഷേ, താൻ ആക്രമിക്കപ്പെട്ടു. ഡൽഹിയിൽ മുൻ കൂട്ടി ആസൂത്രണം ചെയ്തതാണ് ആക്രമണം. ശാരീരികമായ ആക്രമണത്തിന് വരുകയെന്നത് ഒരു അക്കാദമികന്‍റെ ജോലിയാണോ?” എന്നായിരുന്നു ഗവർണറുടെ പ്രതികരണം.

കണ്ണൂർ വിസിയുടെ ക്രിമിനൽ മനസ്സ് വ്യക്തമാക്കാനാണ് ഇപ്പോൾ ഇത് ചൂണ്ടിക്കാണിക്കുന്നത്. പക്ഷേ, ഒരു പരാതിക്കാരനാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും പരാതി നൽകേണ്ടി വന്നിരുന്നെങ്കിൽ അത് മൂന്ന് വർഷം മുൻപേയാകുമായിരുന്നെന്നും ഗവർണർ പറഞ്ഞു. ഭരണഘടനയ്ക്ക് അനുസൃതമായി മാത്രമേ ഞാൻ പ്രവർത്തിക്കൂ. ഭരണഘടനയ്ക്ക് വിരുദ്ധമായ ഒരു പേപ്പറിലും ഒപ്പിടില്ലെന്നും ഗവർണർ പറഞ്ഞു.