ഇര്‍ഷാദ് വധം; രണ്ട് പേര്‍ കൂടി അറസ്റ്റിൽ

കോഴിക്കോട്: ഇർഷാദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിലായി. വയനാട് മേപ്പാടി സ്വദേശികളായ മുബഷീർ, ഷിബാസ് എന്നിവരാണ് അറസ്റ്റിലായത്. ഇവരാണ് ഇർഷാദിനെ തട്ടിക്കൊണ്ടുപോയി ഒളിവിൽ പാർപ്പിച്ചത്. ഇതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.

മെയ് 13ന് ഗൾഫിൽ നിന്ന് നാട്ടിലെത്തിയ ഇർഷാദിനെ ജോലി ആവശ്യങ്ങൾക്കായി 17ന് വയനാട്ടിലേക്ക് പോയതിന് ശേഷം വീട്ടുകാർ കണ്ടിട്ടില്ല. ഇതിനിടയിൽ വീട്ടിൽ വിളിച്ച് ഗൾഫിൽ നിന്ന് നൽകിയ സ്വർണം ലഭിക്കാതെ വിട്ടയക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

ജൂലൈ 16ന് രാത്രി ഇർഷാദ് പുറക്കാട്ടിരി പാലത്തിൽ നിന്ന് താഴേക്ക് ചാടിയതായി തട്ടിക്കൊണ്ടു പോയവരിൽ ഉൾപ്പെട്ടവർ മൊഴി നൽകിയിരുന്നു. കടലൂർ നന്തിയിലെ കോതിക്കല്‍ കടപ്പുറത്ത്‌ നിന്ന് കണ്ടെത്തിയ മൃതദേഹം ദീപക്കിന്‍റേതല്ല, ഇർഷാദിന്‍റേതാണെന്ന് ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. ഇർഷാദ് മുങ്ങിമരിച്ചതാണെന്നാണ് പ്രാഥമിക റിപ്പോർട്ട്.