ഗസ്സയിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ; 24 മരണം, ഇരുനൂറിലേറെ പേർക്ക് പരിക്ക്

ഗാസ സിറ്റി: ഗസ്സയിലെ ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേല്‍ സൈന്യത്തിന്റെ ശക്തമായ വ്യോമാക്രമണം. ഇതുവരെ 24 പേരാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇരുനൂറിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ഗസ്സയിലെ റഫയിലും ജബലിയയിലും ഇന്നലെ രാത്രി നടന്ന ഇസ്രായേൽ വ്യോമാക്രമണങ്ങളിൽ അഞ്ചു കുട്ടികൾ ഉൾപ്പെടെ ഒമ്പതുപേർ കൊല്ലപ്പെട്ടു. പരിക്കേറ്റു ഗസ്സയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടവർക്ക് മതിയായ ചികിത്‌സാ സൗകര്യം പോലും ലഭിക്കുന്നില്ല.

ഗസ്സയിലെ അവസ്ഥ ഏറെ ഗുരുതരമാണെന്ന് യു.എൻ മനുഷ്യാവകാശ സമിതി ചൂണ്ടിക്കാട്ടി. പലസ്തീന്‍ സായുധ സംഘടനയായ ഇസ്ലാമിക് ജിഹാദ് ആണ് ഇസ്രായേലിനെതിരെ റോക്കറ്റാക്രമണം നടത്തുന്നത്. തൈസീർ ജാബിരിക്കു പിന്നാലെ ഇസ്‌ലാമിക് ജിഹാദിന്റെ മറ്റൊരു നേതാവിനെ കൂടി ആക്രമണത്തിൽ വധിച്ചതായി ഇസ്രായേൽ അവകാശപ്പെട്ടു. എന്നാൽ ഇസ്‌ലാമിക് ജിഹാദ് ഇക്കാര്യം തള്ളി.