ഐഎസ്ആർഒ ചാരക്കേസിൽ കുറ്റവിമുക്തയായ ഫൗസിയ ഹസൻ അന്തരിച്ചു

കൊളംബോ: ഐഎസ്ആർഒ ചാരക്കേസിൽ കുറ്റവിമുക്തയാക്കപ്പെട്ട മാലിദ്വീപ് സ്വദേശിനി ഫൗസിയ ഹസൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്ച ശ്രീലങ്കയിൽ വച്ചായിരുന്നു അന്ത്യം. ഏറെക്കാലമായി ശ്രീലങ്കയിലാണ് താമസം. 35 വർഷത്തിലേറെയായി മാലിദ്വീപ് ചലച്ചിത്രരംഗത്ത് സജീവമാണ്.

ഐഎസ്ആർഒയുടെ രഹസ്യങ്ങൾ ചോർത്തിയ കേസിലെ രണ്ടാം പ്രതിയായിരുന്നു ഫൗസിയ ഹസൻ. മാലേ സ്വദേശി മറിയം റഷീദയാണ് ഒന്നാം പ്രതി. 1994 നവംബർ മുതൽ 1997 ഡിസംബർ വരെ കേരളത്തിൽ തടവിലാക്കപ്പെട്ട ഇവരെ പിന്നീട് കുറ്റവിമുക്തരാക്കി.

1942 ജനുവരി 8 നാണ് ഫൗസിയ ജനിച്ചത്. മാലി ആമിനിയ്യ സ്കൂൾ, കൊളംബോ പോളിടെക്നിക്ക് (ശ്രീലങ്ക) എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നേടി. 1998 മുതൽ 2008 വരെ മാലിദ്വീപിലെ നാഷണൽ ഫിലിം സെൻസർ ബോർഡിന്‍റെ സെൻസറിംഗ് ഓഫീസറായിരുന്നു. നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.