വിമാനത്താവളത്തിൽ ഓട്ടോറിക്ഷ സര്‍വീസ് നടത്തുന്നത് മൗലികാവകാശമല്ല: ഹൈക്കോടതി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഓട്ടോറിക്ഷ സര്‍വീസ് നടത്തുന്നത് മൗലികാവകാശമായി കണക്കാക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ കൊണ്ടുവരാൻ നിയന്ത്രണങ്ങളില്ലാതെ സര്‍വീസ് നടത്താൻ അനുമതി തേടി സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് അനു ശിവരാമന്‍റെ നിരീക്ഷണം. അങ്കമാലി സ്വദേശി പി.കെ. രതീഷ് ഉൾപ്പെടെയുള്ളവരാണ് ഹർജിക്കാർ.

ഓട്ടോ സർവീസുകൾ നിയന്ത്രിക്കാൻ വിമാനത്താവള അതോറിറ്റിക്ക് അധികാരമില്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം. മോട്ടോർ വെഹിക്കിൾ പെർമിറ്റ് ഉള്ളതിനാൽ യാത്രക്കാരെ വിമാനത്താവളത്തിലെത്തി കൊണ്ടുപോകുന്നതിൽ നിന്ന് വിലക്കാനാവില്ലെന്നും ഹർജിക്കാർ കോടതിയിൽ വാദിച്ചു.

എന്നാൽ, വിമാനത്താവളം നിയന്ത്രിത മേഖലയാണെന്നും നിയന്ത്രണത്തെ ചോദ്യം ചെയ്യാനാകില്ലെന്നും കൊച്ചി എയർപോർട്ട് അതോറിറ്റി വാദിച്ചു. ഈ വാദം അംഗീകരിച്ച കോടതി, വിമാനത്താവളങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ നിയമപരമായ അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്.