‘അത് ആർഎസ്എസ് വേദിയല്ല’; വിവാദത്തിൽ വിശദീകരണവുമായി പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: ആർഎസ്എസ് വേദിയിലെത്തിയെന്ന വിവാദത്തിൽ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അതൊരു ആർഎസ്എസ് വേദി ആയിരുന്നില്ല. എംപി വീരേന്ദ്രകുമാറാണ് പരിപാടിയിലേക്ക് ക്ഷണിച്ചത്. പി പരമേശ്വരന്‍റെ പുസ്തകം വി എസ്.അച്യുതാനന്ദനാണ് പ്രകാശനം ചെയ്തത്. തിരുവനന്തപുരത്ത് വി എസ് പ്രകാശനം ചെയ്ത പുസ്തകം തൃശൂരിൽ വച്ചാണ് ഞാൻ പ്രകാശനം ചെയ്തത്. ബിജെപി പുറത്തുവിട്ട ഫോട്ടോയ്ക്ക് ഏറ്റവും കൂടുതൽ പബ്ലിസിറ്റി നൽകുന്നത് സിപിഎമ്മാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ആർഎസ്എസിന് അപ്പുറമുള്ള വ്യക്തിയെന്ന നിലയ്ക്കാണ് പി. പരമേശ്വനെ കേരളം കണ്ടെതെന്നും വി.ഡി. സതീശൻ പറഞ്ഞു.

‘ബിജെപി നേതാക്കൾ എന്നെ ആക്രമിക്കുകയാണ്. ആർഎസ്എസ് വേദി പങ്കിടുന്നതിനെച്ചൊല്ലിയുള്ള വിവാദത്തിന് ഒരു ഞായറാഴ്ച മാത്രമാണ് ആയുസ്സുള്ളത്. എനിക്ക് സംഘപരിവാർ ശക്തികളുടെ വോട്ട് വേണ്ട. താൻ ഒരിക്കലും ഒരു ആർഎസ്എസ് പ്രവർത്തകന്‍റെയും അടുത്ത് വോട്ട് അഭ്യർത്ഥിച്ച് പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഗോൾവാൾക്കറുടെ നിലപാടും സജി ചെറിയാൻ പറഞ്ഞതും ഒന്നുതന്നെയാണ്.