വിവാഹമോചനത്തിനായി ഒരു വർഷം കാത്തിരിക്കണമെന്നത് ഭരണഘടനാ വിരുദ്ധം; ഹൈക്കോടതി

കൊച്ചി: പരസ്പര ധാരണയോടെ വിവാഹമോചനത്തിന് അപേക്ഷിക്കുന്ന ദമ്പതികൾ ഒരു വർഷം കാത്തിരിക്കേണ്ടിവരുന്നത് സ്വീകാര്യമല്ലെന്ന് കേരള ഹൈക്കോടതി. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷമേ ദമ്പതികൾക്ക് വിവാഹമോചനത്തിന് അപേക്ഷ നൽകാൻ കഴിയൂവെന്ന വ്യവസ്ഥയെ ഹൈക്കോടതി വിമർശിച്ചു.

പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിനായി വിവാഹം കഴിഞ്ഞ് ഒരു വർഷം കാത്തിരിക്കണമെന്ന നിബന്ധന മൗലികാവകാശങ്ങളുടെ ലംഘനവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഈ നിബന്ധന ചൂണ്ടിക്കാട്ടി വിവാഹമോചന ഹർജി തള്ളിയ കുടുംബ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ദമ്പതികൾ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

അപേക്ഷ അടിയന്തരമായി പരിഗണിച്ച് രണ്ടാഴ്ചയ്ക്കകം വിവാഹമോചന ഹർജി തീർപ്പാക്കണമെന്ന് ബന്ധപ്പെട്ട കുടുംബ കോടതിക്ക് ഹൈക്കോടതി നിർദേശം നൽകി. തിരുവനന്തപുരം സ്വദേശിയായ യുവാവും എറണാകുളം സ്വദേശിനിയായ യുവതിയുമാണ് കുടുംബ കോടതിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്.