ഷാജഹാനെ വെട്ടിയത് സിപിഐഎംകാര്‍ തന്നെയെന്ന് ദൃക്‌സാക്ഷി

പാലക്കാട്: പാലക്കാട് സിപിഐഎം പ്രവർത്തകൻ ഷാജഹാനെ കൊലപ്പെടുത്തിയത് സി.പി.ഐ.എം തന്നെ ആണെന്ന് ദൃക്സാക്ഷി. ഷാജഹാനെ ആശുപത്രിയിലെത്തിച്ച സുരേഷ് ദേശാഭിമാനി പത്രം ഇറക്കുന്നതിനെച്ചൊല്ലി പ്രദേശത്ത് തർക്കം നിലനിന്നിരുന്നതായി ആരോപിച്ചു. ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത് സി.പി.ഐ.എം പ്രവർത്തകരായ ശബരിയും അനീഷുമാണ് എന്നാണ് സുരേഷ് പറയുന്നത്. എന്നാൽ സുരേഷിന്‍റെ ആരോപണങ്ങൾ സ്ഥിരീകരിക്കുന്ന കൂടുതൽ വിവരങ്ങളൊന്നും അന്വേഷണ സംഘത്തിനോ അധികൃതർക്കോ ലഭിച്ചിട്ടില്ല.

ശബരിയും അനീഷും ചേർന്ന് ഷാജഹാനെ വീടിന് മുന്നിൽ വച്ച് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് സുരേഷിന്‍റെ മൊഴി. ബൈക്കിലെത്തിയ അക്രമികൾ ഷാജഹാൻ വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നത് കാത്ത് നിൽക്കുകയായിരുന്നു. രാത്രി 9.15 ഓടെയാണ് സംഭവം. സംഭവത്തിന് ദൃക്സാക്ഷിയായ സുരേഷിന്‍റെ പേര് എഫ്ഐആറിൽ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ശബരി എന്നയാളാണ് ഷാജഹാനെ ആദ്യം വെട്ടിയതെന്ന് സുരേഷ് പറഞ്ഞു. അനീഷ് പിന്നീട് ഇയാൾക്കൊപ്പം ചേർന്നു. സി.പി.ഐ.എമ്മിന്‍റെ സജീവ പ്രവർത്തകരായിരുന്ന ഇരുവരും കുറച്ചുകാലമായി പാർട്ടിയിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.