‘ധീരജിന്‍റെ മരണം ഇരന്നുവാങ്ങിയത് എന്നത് നല്ല വാക്കല്ല’

എ.കെ.ജി സെന്‍ററിനെ ആക്രമിക്കാൻ ആരെയും അയച്ചിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. ഇ പി ജയരാജന് മാത്രമേ വിഷയത്തിൽ മറുപടി പറയാൻ കഴിയൂ. അക്രമസംഭവങ്ങളിൽ സി.പി.ഐ.എമ്മിനെ സംരക്ഷിക്കേണ്ടത് പൊലീസിന്‍റെ ഉത്തരവാദിത്തമാണ്. ഭരണകക്ഷിക്ക് കുഴലൂതുന്ന സേനയായി പൊലീസ് തരം താഴ്ന്നു. നീതി നടപ്പാക്കാനുള്ള ധാർമികബോധമില്ലാത്ത വിഭാഗമായി പോലീസ് മാറിയെന്നും കെ സുധാകരൻ ആരോപിച്ചു.

അതേസമയം, എം.എം മണിയുടെ ആരോപണങ്ങളിൽ ആനി രാജയെപ്പോലൊരു ദേശീയ നേതാവിനെ തള്ളിപ്പറഞ്ഞ സി.പി.ഐ നടപടി ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്കെതിരായ ഇത്തരം നടപടികളിൽ ഇടപെടാൻ അവർക്ക് അവകാശമുണ്ടെന്നും സി.പി.ഐയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്നും സുധാകരൻ പറഞ്ഞു. കെ കെ രമയോട് സിപിഐ(എം) ചെയ്തത് വലിയ ക്രൂരതയാണ്. എന്നിട്ടും അവർ വേട്ടയാടപ്പെടുകയാണെന്നും കെ സുധാകരൻ എംപി പറഞ്ഞു. ഇതാണ് മുഖ്യമന്ത്രിയുടെ നിലപാടെങ്കിൽ മണിയെ കുറിച്ച് കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ധീരജിന്‍റെ മരണം ഇരന്നുവാങ്ങിയതെന്ന വാക്ക് നല്ല വാക്കല്ലെന്ന് കെ.സുധാകരൻ പറഞ്ഞു. കെ.എസ്.യു, യൂത്ത് കോൺഗ്രസ് കുട്ടികൾ നിരപരാധികളാണെന്ന് വ്യക്തമാക്കാനാണ് ഈ വാക്ക് ഉപയോഗിച്ചതെന്നും സുധാകരൻ പറഞ്ഞു. അതേസമയം, കെ.എസ്.യു ചിന്തൻ ശിബിർ ക്യാമ്പിൽ സംഭവിച്ചത് വസ്തുതാപരമായ കാര്യമല്ല. പരാതി കെട്ടിച്ചമച്ചതാണെന്നും ഇക്കാര്യത്തിൽ വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.