ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ന്യൂഡൽഹി: ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻഖർ സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ പ്രസിഡന്‍റ് ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. സ്ഥാനമൊഴിയുന്ന ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കർ ഓം ബിർള, മറ്റ് പാർലമെന്‍റ് അംഗങ്ങൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

അതേസമയം, ബംഗാൾ ഗവർണർ കൂടിയായ ധൻകറിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്ന് തൃണമൂൽ കോൺഗ്രസ് വിട്ടുനിന്നു. ജഗ്ദീപ് ധൻഖർ ഗവർണറായിരുന്നപ്പോൾ മമത ബാനർജി സർക്കാരുമായി നിരന്തരം കലഹിച്ചിരുന്നു.

ഓഗസ്റ്റ് ആറിനാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നടന്നത്. പ്രതിപക്ഷ സ്ഥാനാർത്ഥി മാർഗരറ്റ് ആൽവയെ പരാജയപ്പെടുത്തിയാണ് എൻ.ഡി.എ സ്ഥാനാർത്ഥിയായ ധൻകർ തിരഞ്ഞെടുക്കപ്പെട്ടത്. ധൻകറിന് 528 വോട്ടും ആൽവയ്ക്ക് 182 വോട്ടും ലഭിച്ചു. 15 വോട്ടുകൾ അസാധുവായി.