‘ജയ് ഭീം’ കഥ മോഷ്ടിച്ചതെന്ന് പരാതി; സൂര്യക്കെതിരെ കേസ്

സൂര്യയെ നായകനാക്കി ജ്ഞാനവേൽ സംവിധാനം ചെയ്ത ‘ജയ് ഭീം’ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ ചിത്രമാണ്. എന്നാൽ റിലീസ് ചെയ്തതു മുതൽ ചിത്രത്തെ വിവാദങ്ങൾ വിടാതെ പിന്തുടരുകയാണ്. ഇത്തവണ’ജയ് ഭീം’ കഥ മോഷണ ആരോപണങ്ങളെയാണ് അഭിമുഖീകരിക്കേണ്ടി വരുന്നത്.

‘ജയ് ഭീം’ എന്ന സിനിമയുടെ കഥ തന്റേതാണെന്നും അത് നിർമ്മാതാക്കൾ മോഷ്ടിച്ചതാണെന്നും പരാതിപ്പെട്ടുകൊണ്ട് കുളഞ്ചിയപ്പൻ എന്നയാൾ രംഗത്ത് വന്നിരിക്കുകയാണ്. സംവിധായകൻ ജ്ഞാനവേൽ, നിർമ്മാതാക്കളായ സൂര്യ, ജ്യോതിക എന്നിവർക്കെതിരെയാണ് ഇയാൾ ചെന്നൈ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. തുടർന്ന് പകർപ്പവകാശ നിയമപ്രകാരം പൊലീസ് എഫ്ഐആർ ഫയൽ ചെയ്തു.

ചിത്രത്തിലെ ഒരു കഥാപാത്രം തന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണെന്ന് കുളഞ്ചിയപ്പൻ പരാതിയിൽ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 1993-ൽ കമ്മാരപുരം പൊലീസ് സ്റ്റേഷനിൽ വച്ച് ക്രൂരമായി മർദ്ദനമേറ്റു. 2019 ൽ ‘ജയ് ഭീം’ എന്ന ചിത്രത്തിന്റെ സംവിധായകൻ ഇക്കാര്യം അറിയാൻ വീട്ടിലെത്തി. ലാഭവിഹിതത്തിനൊപ്പം 50 ലക്ഷം രൂപ റോയൽറ്റിയായി നൽകാമെന്ന് ‘ജയ് ഭീം’ ടീം വാഗ്ദാനം ചെയ്തതായും കുളഞ്ചിയപ്പൻ ആരോപിച്ചു.