ജമ്മു കശ്മീരില്‍ നാല് പേരെ ഭീകരരായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

ശ്രീനഗര്‍: ജമ്മു കശ്മീരിൽ കേന്ദ്രം നടപടികൾ കർശനമാക്കി. നാല് പേരെ തീവ്രവാദികളായി പ്രഖ്യാപിച്ചു. കമാൻഡർ ഷൗക്കത്ത് അഹമ്മദ് ഷെയ്ഖ്, ഇംതിയാസ് അഹമ്മദ് കാന്‍റു, ബാസിത് അഹമ്മദ്, ലഷ്കർ ഇ ത്വയ്ബ ഭീകരൻ ഹബീബുള്ള മാലിക് എന്നിവരെയാണ് ഭീകരരായി പ്രഖ്യാപിച്ചത്. യുഎപിഎ നിയമപ്രകാരമാണ് നടപടി. ജമ്മു കശ്മീർ കേന്ദ്രീകരിച്ച് ഭീകരപ്രവർത്തനത്തിന് നേതൃത്വം നൽകിയത് ഇവരാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

അതേസമയം, ജമ്മു കശ്മീർ ജയിൽ മേധാവി ഹേമന്ത് കുമാർ ലോഹ്യയെ ഇന്നലെ രാത്രി ഉദയ്‍വാലയിലെ സുഹൃത്തിന്‍റെ വീട്ടിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. സഹായിയായി ജോലി ചെയ്തിരുന്ന യാസിർ അഹമ്മദ് മുറിയിൽ വെച്ച് ഗ്ലാസ് കുപ്പി പൊട്ടിച്ച് കഴുത്തറുത്ത് ഹേമന്ത് കുമാർ ലോഹ്യയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കത്തിക്കാനും ശ്രമിച്ചു. തുടർന്ന് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട പ്രതിയെ ഉച്ചയോടെ പിടികൂടുകയായിരുന്നു. 23 കാരനായ യാസിർ അഹമ്മദ് മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നുവെന്നും ജമ്മു കശ്മീർ ഡിജിപി പറഞ്ഞു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.  

കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും മരണത്തെ കുറിച്ചും ആത്മഹത്യയെ കുറിച്ചും പ്രതി എഴുതിയ ഡയറിക്കുറിപ്പുകളും കൊലപാതകം നടന്ന വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ലഷ്കർ ഇ ത്വയ്ബ ബന്ധമുള്ള ടിആർഎഫും, പീപ്പിൾസ് ആന്‍റി ഫാസിസ്റ്റ് ഫ്രണ്ട് എന്ന മറ്റൊരു സംഘടനയും കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ പ്രാഥമിക അന്വേഷണത്തില്‍ പ്രതിയുടെ തീവ്രവാദ ബന്ധം കണ്ടെത്തിയിട്ടില്ലന്നും സമഗ്രമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.