ബിഎസ്എന്‍എല്ലിനെ മറികടന്ന് ഏറ്റവും വലിയ ലാൻഡ് ലൈൻ സേവന ദാതാവായി ജിയോ

മുംബൈ: റിലയൻസ് ജിയോ ഇന്ത്യയിലെ ഏറ്റവും വലിയ ലാൻഡ് ലൈൻ സേവന ദാതാവായി മാറി. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഓഗസ്റ്റ് 31 വരെ പുറത്തുവിട്ട ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച്, ജിയോയ്ക്ക് 7.35 ദശലക്ഷം ലാൻഡ് ലൈൻ കണക്ഷനുകൾ ഉണ്ട്. ബിഎസ്എൻഎല്ലിന്‍റെ 7.13 ദശലക്ഷം കണക്ഷനുകളെയാണ് ജിയോ മറികടന്നത്.

എയർടെൽ 3.26 ലക്ഷം വരിക്കാരെ ചേർത്തു. വിഐക്ക് 19.58 ലക്ഷം വരിക്കാരെ നഷ്ടമായപ്പോൾ ബിഎസ്എൻഎല്ലിന് 5.67 ലക്ഷം വരിക്കാരെ നഷ്ടമായി. വരിക്കാരുടെ പ്രതിമാസ വളർച്ചാ നിരക്ക് 0.09 ശതമാനമാണ്. 

ടെലികോം വിപണിയുടെ 36.48 ശതമാനവും ജിയോയുടേതാണ്. എയർടെല്ലും 31.66 ശതമാനം നേട്ടമുണ്ടാക്കി. വിഐയ്ക്ക് 22.03 ശതമാനം വിപണി വിഹിതം ലഭിച്ചപ്പോൾ ബിഎസ്എൻഎല്ലിന് 9.58 ശതമാനം മാത്രമാണ് നേടാനായത്. ഓഗസ്റ്റ് അവസാനത്തോടെ രാജ്യത്തെ വയർലൈൻ വരിക്കാരുടെ എണ്ണം 2.59 കോടിയായി. ഇതിനർത്ഥം പ്രതിമാസ വളർച്ചാ നിരക്ക് 0.34 ശതമാനമായി ഉയർന്നു എന്നാണ്. സുനിൽ മിത്തലിന്‍റെ നേതൃത്വത്തിലുള്ള ഭാരതി എയർടെൽ ഓഗസ്റ്റിൽ 0.3 ദശലക്ഷം വരിക്കാരെ ചേർത്തു.