നടിയെ ആക്രമിച്ച കേസ് സഭയില്‍ ഉന്നയിച്ച് കെ കെ രമ

തിരുവനന്തപുരം : നടി ആക്രമിക്കപ്പെട്ട കേസ് നിയമസഭയിൽ ഉന്നയിച്ച് കെ കെ രമ എംഎൽഎ. നിലവിൽ ആർ ശ്രീലേഖ ഉന്നയിച്ച ആരോപണങ്ങൾ പോലീസിനെ പ്രതിക്കൂട്ടിൽ നിർത്തുകയാണ് ചെയ്യുന്നത്. വിരമിച്ച ശേഷം മുൻ ഡിജിപി പ്രതിയെ സഹായിക്കുകയാണെന്നും കെ കെ രമ ആരോപിച്ചു. കേസിൽ സ്ഥിരം പബ്ലിക് പ്രോസിക്യൂട്ടർ ഇല്ല. പ്രതിയുടെ അഭിഭാഷകര്‍ തെളിവ് നശിപ്പിച്ചിട്ടും അവര്‍ക്കെതിരെ നടപടിയില്ലെന്നും കെ കെ രമ വിമർശിച്ചു.

അതിനിടെയാണ് രമയ്ക്കെതിരെ എം എം മണി നിയമസഭയിൽ വിവാദ പരാമർശവുമായി എത്തിയത്. അവര്‍ വിധവയായിപ്പോയി. അതവരുടെ വിധിയാണ്. അതില്‍ ഞങ്ങള്‍ക്ക് ബന്ധമില്ല. അതിന്റെ പേരില്‍ രണ്ട് ലക്ഷം പേരാണ് പീഡിപ്പിക്കപ്പെട്ടത്. ഇങ്ങനെയായിരുന്നു എം എം മണിയുടെ പരാമർശം. പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ കുറച്ചു സമയം നിർത്തിവയ്ക്കേണ്ടി വന്നു. പിന്നീട് പുനരാരംഭിച്ചു. പ്രതിപക്ഷ ബഹളത്തിനിടയിലും മുൻ മന്ത്രി എം എം മണി പ്രസംഗം തുടർന്നു.

നടുത്തളത്തിലിറങ്ങി പ്രതിപക്ഷം പ്രതിഷേധിച്ചതോടെ താനാരെയും അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് എം.എം.മണി പറഞ്ഞു. എന്നാൽ പ്രസ്താവന തിരുത്താൻ അദ്ദേഹം തയ്യാറായിട്ടില്ല. എം.എം.മണിയുടെ വിവാദ പ്രസ്താവന പരിശോധിക്കാമെന്ന് സ്പീക്കര്‍ പ്രതിപക്ഷത്തിന് ഉറപ്പുനൽകി. രമ മുഖ്യമന്ത്രിക്കെതിരെ സംസാരിച്ചതിന് പിന്നാലെയാണ് എം എം മണിയുടെ പ്രസംഗം.