ജെൻഡർ ന്യൂട്രൽ വിഷയത്തിൽ ലീഗിനെ പിന്തുണച്ച് കെ മുരളീധരൻ

ലിംഗ നിഷ്പക്ഷ വിഷയത്തിൽ മുസ്ലിം ലീഗിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ രംഗത്തെത്തി. “ക്ലാസ്സുകളിൽ കുട്ടികളെ ഇടകലർത്തി ഇരുത്തിയാൽ ജെൻഡർ ഇക്വാളിറ്റി ആവില്ല. ലീഗ് പറഞ്ഞതിൽ കാര്യമുണ്ട്. ലീഗ് മാത്രമല്ല കേരളത്തിലെ ജനങ്ങൾക്ക് ആ രീതിയിൽ ഉള്ള ഇരിപ്പൊന്നും ഇഷ്ടപ്പെടില്ല. സർക്കാർ വിദ്യാലയങ്ങൾ കൂടുതൽ പരിഷ്കാരങ്ങളിലേക്ക് പോകേണ്ടതില്ല” മുരളീധരൻ പറഞ്ഞു. സ്ത്രീ സുരക്ഷ ഉറപ്പാക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

അതേസമയം ബന്ധു നിയമന വിവാദത്തിൽ ഗവർണറുടെ നടപടിയെ സ്വാഗതം ചെയ്യുന്നതായി കെ മുരളീധരൻ പറഞ്ഞു. സർവകലാശാലകളിൽ തങ്ങളുടെ സ്ഥാനങ്ങൾ ഉറപ്പിക്കാൻ സി.പി.എം നേതാക്കൾ സ്വാധീനം ഉപയോഗിക്കുകയാണ്. ഗവർണർക്കെതിരെ വി.സി തന്നെ പ്രമേയം അനുവദിച്ചത് ശരിയായില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

അതേസമയം, സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ നിയമനത്തിൽ ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ഭേദഗതി ബിൽ മറ്റന്നാൾ തന്നെ പരിഗണിച്ചേക്കുമെന്നാണ് സൂചന. ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ഭേദഗതി ബിൽ വരും ദിവസങ്ങളിൽ പരിഗണനയ്ക്ക് എടുക്കും. ഏതൊക്കെ ബില്ലുകള്‍ മുന്‍ഗണനാ ക്രമമനുസരിച്ച് പരിഗണിക്കണമെന്നത് നാളെ ചേരുന്ന കാര്യോപദേശക സമിതി യോഗത്തിലാകും അന്തിമ തീരുമാനമാവുക.