കെ-റെയില്‍ സാമൂഹികാഘാത പഠനം തുടരാം; സര്‍ക്കാരിന് നിയമോപദേശം

തിരുവനന്തപുരം: കെ-റെയിൽ പദ്ധതിയുടെ സാമൂഹിക ആഘാത പഠനം തുടരാമെന്ന് സർക്കാരിന് നിയമോപദേശം. നിയമോപദേശം അടങ്ങുന്ന കുറിപ്പ് എ.ജി.റവന്യൂ വകുപ്പിന് കൈമാറി. സാമൂഹികാഘാത പഠനം പുനരാരംഭിക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രിയുടെ അനുമതിയോടെ സർക്കാർ തീരുമാനമെടുക്കും. ഇതോടൊപ്പം കെ-റെയിൽ പദ്ധതി റെയിൽവേ ഭൂമിയിലൂടെ കടന്നുപോകുന്നത് സംബന്ധിച്ച പഠനവും പൂർത്തിയായി.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്താണ് പദ്ധതിയുടെ സാമൂഹികാഘാത പഠനവും മഞ്ഞ കോൺക്രീറ്റ് കുറ്റി സ്ഥാപിക്കുന്നതും നിർത്തിവച്ചത്. കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ പദ്ധതി മുന്നോട്ട് പോകില്ലെന്ന് പിന്നീട് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതേതുടർന്ന് സാമൂഹികാഘാത പഠനം നിർത്തിവെച്ചതോടെ സർക്കാർ ഇക്കാര്യത്തിൽ നിയമോപദേശം തേടി. ഇക്കാര്യത്തിൽ അഡ്വക്കേറ്റ് ജനറൽ കെ.ഗോപാലകൃഷ്ണക്കുറുപ്പ് സർക്കാരിന് അനുകൂലമായ നിയമോപദേശം നൽകിയിട്ടുണ്ട്.

റവന്യൂവകുപ്പാണ് ഇതുസംബന്ധിച്ച് നിയമോപദേശം തേടിയത്. അനുകൂലമായ നിയമോപദേശം അടങ്ങിയ ഫയൽ മുഖ്യമന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്. സാമൂഹികാഘാത പഠനം പുനരാരംഭിക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രിയുടെ അനുമതിയോടെ സർക്കാർ തീരുമാനമെടുക്കും.