കെ സുധാകരൻ കോൺഗ്രസിന്റെ അധഃപതനത്തിന്റെ പ്രതീകമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നെഹ്റുവിനെ ചാരി തന്‍റെ വർഗീയ മനസ്സിനെയും ആർഎസ്എസ് പ്രണയത്തെയും ന്യായീകരിക്കുന്ന കെ.പി.സി.സി പ്രസിഡന്‍റ് കോൺഗ്രസിന്‍റെ അധഃപതനത്തിന്റെ പ്രതീകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയ ഫാസിസത്തോട് പോലും സന്ധി ചെയ്യാൻ തയാറായ വലിയ ഹൃദയമാണ് ജവഹർലാൽ നെഹ്റുവിന്റേതെന്ന കെ സുധാകരന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആർ.എസ്.എസിനെ വെള്ളപൂശുന്നതിൽ എന്ത് മഹത്വമാണ് അദ്ദേഹം കാണുന്നതെന്നും പിണറായി ചോദിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് പിണറായി വിജയൻ സുധാകരനെ രൂക്ഷമായി വിമർശിച്ചത്.

നെഹ്റുവിനെ ചാരി തന്‍റെ വർഗീയ മനസ്സിനെയും ആർഎസ്എസ് പ്രണയത്തെയും ന്യായീകരിക്കുന്ന കെ.പി.സി.സി പ്രസിഡന്‍റ് കോൺഗ്രസിന്‍റെ അധഃപതനത്തിന്റെ പ്രതീകമാണ്. വർഗീയ ഫാസിസത്തോട് പോലും സന്ധി ചെയ്യാൻ തയ്യാറായ വലിയ മനസ്സാണ് ജവഹർലാൽ നെഹ്റുവിന്‍റേതെന്നാണ് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ പറഞ്ഞത്. അതും ശിശുദിനത്തിൽ, രാജ്യം ജവഹർലാൽ നെഹ്റുവിനെ ഓർക്കുമ്പോൾ. ആർ.എസ്.എസിനെ വെള്ളപൂശുന്നതിൽ എന്ത് മഹത്വമാണ് അദ്ദേഹം കാണുന്നതെന്നും മുഖ്യമന്ത്രി കുറിച്ചു.

തികഞ്ഞ മതേതര ചിന്താഗതി പുലർത്തിയ നേതാവാണ് ജവഹർലാൽ നെഹ്‌റു. 1947 ഡിസംബർ 7-ന് മുഖ്യമന്ത്രിമാർക്ക് എഴുതിയ കത്തിൽ, ആർ.എസ്.എസ്. ഉയർത്തുന്ന അപകടത്തിന്റെ സ്വഭാവം അദ്ദേഹം വിശദീകരിച്ചു, ‘ആർ.എസ്.എസ്. ഒരു സ്വകാര്യ സൈന്യത്തിന്റെ സ്വഭാവത്തിലുള്ള ഒരു സംഘടനയാണ്, അത് തീർച്ചയായും കർശനമായ നാസി സ്വഭാവമാണ് തുടരുന്നത്’. മറ്റൊരു കത്തിൽ, ആർ.എസ്.എസ്. ഒരു രാഷ്ട്രീയ സംഘടനയല്ലെന്ന അവകാശവാദങ്ങളിൽ അകപ്പെടരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഗാന്ധിജിയുടെ കൊലപാതകത്തിന് തൊട്ടുപിന്നാലെ, 1948 ഫെബ്രുവരി 5-നു മുഖ്യമന്ത്രിമാർക്കെഴുതിയ കത്തിൽ, ‘ഗാന്ധി വധത്തിന്റെ ഗൂഢാലോചനക്കാർ അവരുടെ സെല്ലുകൾ വിവിധ സർക്കാർ സ്ഥാപനങ്ങളിലും സേവനങ്ങളിലും കടത്തി വിടാനുള്ള ശ്രമം കുറച്ചെങ്കിലും വിജയിച്ചിട്ടുണ്ട് എന്നത് വാസ്തവമാണ്. നമ്മൾ അതിനെ അടിച്ചമർത്തുകയും ഭരണവും സേവനങ്ങളും ശുദ്ധീകരിക്കുകയും വേണം’ എന്നാണ് നെഹ്‌റു എഴുതിയതെന്നും അദ്ദേഹം പറഞ്ഞു.