കെ.സുധാകരന്റെ വിവാദ പരാമർശം; യുഡിഎഫ് നിലപാട് വ്യക്തമാക്കണം, വിമർശിച്ച് സിപിഎം

തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസിനെ ബിജെപിയാക്കി മാറ്റാനുള്ള ആശയപരിസരം സൃഷ്ടിക്കുകയാണ് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ ചെയ്യുന്നതെന്ന് സിപിഎം. സുധാകരൻ തന്‍റെ ആർഎസ്എസ് അനുകൂല പ്രസ്താവന തിരുത്തുന്നതിനു പകരം അതിനെ ന്യായീകരിക്കുകയാണെന്ന് സിപിഎം വിമർശിച്ചു. കോൺഗ്രസിനെ ആർ.എസ്.എസിന്‍റെ കൂടാരത്തിലേക്ക് കൊണ്ടുവരാൻ സുധാകരൻ അച്ചാരം വാങ്ങി. ഇത്തരം പ്രസ്താവനകൾ അതിന് തെളിവാണ്. അഖിലേന്ത്യാ കോൺഗ്രസ് നേതൃത്വവും യു.ഡി.എഫും നിലപാട് വ്യക്തമാക്കണമെന്നും സി.പി.എം ആവശ്യപ്പെട്ടു.

വർഗീയ ഫാസിസത്തോട് പോലും സന്ധി ചെയ്യാൻ തയ്യാറായ വലിയ മനസ്സാണ് ജവഹർലാൽ നെഹ്റുവിനുള്ളതെന്ന കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍റെ പ്രസ്താവന പുതിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. കണ്ണൂരിൽ ശിശുദിനത്തോടനുബന്ധിച്ച് ഡി.സി.സി സംഘടിപ്പിച്ച നവോത്ഥാന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെ.എസ്.യു പ്രവർത്തകനായിരിക്കെ തോട്ടട, കിഴുന്ന പ്രദേശങ്ങളിലെ ആർ.എസ്.എസ് ശാഖകൾ തകർക്കാൻ സി.പി.എം ശ്രമിച്ചപ്പോൾ ആളെ അയച്ച് ശാഖയ്ക്ക് സംരക്ഷണം നൽകിയെന്ന് സുധാകരൻ പറഞ്ഞതും വിവാദമായിരുന്നു.