പ്രേതാനുഭവം ഉണ്ടായിട്ടുണ്ടെന്ന് കലാഭവൻ ഷാജോൺ

നിരവധി സിനിമകളിൽ വില്ലനായും ഹാസ്യനടനായും അഭിനയിച്ച് മലയാളികളുടെ സ്നേഹം നേടിയ നടനാണ് കലാഭവൻ ഷാജോൺ. ഇപ്പോൾ ഒരു മലയാള സിനിമയുടെ ചിത്രീകരണത്തിനിടെ തനിക്കുണ്ടായ പ്രേതാനുഭവം പങ്കുവച്ചിരിക്കുകയാണ് ഷാജോൺ.

ബാലചന്ദ്രമേനോൻ സാർ സംവിധാനം ചെയ്യുന്ന ചിത്രം തിരുവനന്തപുരത്ത് നടക്കുകയായിരുന്നു. പൂവാറിലെ ഒരു റിസോർട്ടിലായിരുന്നു താമസം. വൈകുന്നേരം അഞ്ച് മണിക്ക് ശേഷമാണ് അവിടെ ചെന്നത്. എന്നാൽ അവിടെ എത്തിയ ഉടനെ തനിക്ക് വല്ലാത്തൊരോ നെഗറ്റീവ് വൈബ് തോന്നിയെന്ന് ഷാജോൺ പറഞ്ഞു.

ഞാൻ റിസോർട്ടിലെ ഒരു കോട്ടേജിൽ, തൊട്ടടുത്തതിൽ കൊച്ചുപ്രേമൻ ചേട്ടൻ. ഞങ്ങൾ കുറേ നേരം സംസാരിച്ചു. വീട് അടുത്തായതിനാൽ ചിലപ്പോൾ അങ്ങോട്ട് പോകുമെന്ന് ചേട്ടൻ പറഞ്ഞു. കോട്ടേജിൽ സുന്ദരികളായ സ്ത്രീകളുടെ ചിത്രങ്ങൾ ഉണ്ടായിരുന്നു. രാജാ രവിവർമ്മയുടെ പെയിന്‍റിംഗുകൾ പോലെ തോന്നിക്കുന്നവ.

കോട്ടേജിന്റെ വാതിൽ ഗ്ലാസ് ആണ്. കർട്ടനുകൾ ഉണ്ട്. എന്നാൽ പുറത്തേക്ക് നോക്കിയാൽ, ആരാണ് വന്നതെന്നെല്ലാം അറിയാം. കൊച്ചുപ്രേമൻ ചേട്ടനുമായി സംസാരിച്ച ശേഷം ഞാൻ എന്‍റെ കോട്ടേജിലേക്ക് വന്ന് കിടന്നു. കുറച്ചു കഴിഞ്ഞപ്പോൾ എന്‍റെ ഭാര്യ അരികിൽ കിടക്കുന്നത് പോലെ എനിക്ക് തോന്നി. ഞാൻ ഭാര്യയെ കെട്ടിപ്പിടിക്കുകയും ചെയ്തു. പക്ഷേ, അത് മറ്റൊരു സ്ത്രീയായിരുന്നു. അവർ എന്നെ തുറിച്ചുനോക്കി. നല്ല വെളുത്ത സ്ത്രീ. അവർ എന്നോട് ചോദിച്ചു, ‘ഞാൻ ഭാര്യയാണെന്ന് കരുതിയല്ലേ?’ പെട്ടെന്ന് ഞാൻ ഞെട്ടി എഴുന്നേറ്റു. കൃത്യമായി ഞാൻ കണ്ടതാണ്. പുറത്തേക്ക് നോക്കുമ്പോൾ അവിടെ ലൈറ്റ് ഇട്ടിട്ടുണ്ട്. ബാക്കി ഭാ​ഗം ഫുൾ ഇരുട്ട്. കൊച്ചുപ്രേമൻ ചേട്ടന്റെ മുറിയിലേക്ക് പോയാലോ എന്നാലോചിച്ചു. പിന്നെയാണ് അദ്ദേഹം വീട്ടിൽ പോയിട്ടുണ്ടാകുമോ എന്നോർത്തത്. ഒരുവിധമാണ് നേരം വെളുപ്പിച്ചത്, ഷാജോൺ പറഞ്ഞു.