അധ്യക്ഷസ്ഥാനത്തേക്കില്ലെന്ന് വ്യക്തമാക്കി കമല്‍നാഥ്

ജയ്പൂര്‍: അശോക് ഗെഹ്ലോട്ട് കോണ്‍ഗ്രസ് അധ്യക്ഷനാകാനുള്ള സാധ്യത മങ്ങിയതോടെ മുതിർന്ന നേതാവ് കമൽനാഥിനെ കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. എന്നാൽ മധ്യപ്രദേശ് രാഷ്ട്രീയത്തിലേക്ക് ഒതുങ്ങാന്‍ ആഗ്രഹിച്ച കമൽനാഥ് തന്‍റെ പേര് പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും ഉയരുമ്പോൾ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. കമൽനാഥ് തന്‍റെ നിലപാട് സോണിയാ ഗാന്ധിയെ അറിയിച്ചതായാണ് വിവരം.

അശോക് ഗെഹ്ലോട്ട് ഹൈക്കമാൻഡ് തീരുമാനം അട്ടിമറിച്ചെന്നാണ് എഐസിസി നിരീക്ഷകർ പറയുന്നത്. കഴിഞ്ഞ രാത്രിയിലെ സംഭവവികാസങ്ങളിലൂടെ ഗെഹ്ലോട്ട് അക്ഷരാർത്ഥത്തിൽ സോണിയാ ഗാന്ധിയെ വെല്ലുവിളിക്കുകയായിരുന്നുവെന്ന് നിരീക്ഷകർ പറയുന്നു.  ഇരട്ടപദവി വേണ്ടെന്ന പരസ്യപ്രസ്താവന നടത്തിയാണ് ഗെഹ്ലോട്ട് നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചത്. ഹൈക്കമാൻഡ് വിളിച്ചുചേർത്ത നിയമസഭാ കക്ഷിയോഗം അട്ടിമറിക്കുകയും സമാന്തര യോഗത്തിന് പച്ചക്കൊടി കാണിക്കുകയും ചെയ്തു. 

പ്രവർത്തക സമിതി അംഗങ്ങൾക്ക് പുറമെ എ.ഐ.സി.സി നിരീക്ഷകരും ഗെഹ്ലോട്ടിനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സമാന്തര യോഗത്തിൽ പങ്കെടുത്ത എംഎൽഎമാർക്കെതിരെയും നടപടി വേണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്. രാജസ്ഥാനിൽ നടന്നത് കടുത്ത അച്ചടക്ക ലംഘനമാണെന്ന് അജയ് മാക്കൻ മാധ്യമങ്ങൾക്ക് മുന്നിൽ ആവർത്തിച്ചു. ഇന്ന് തന്നെ കാണാമെന്ന് പറഞ്ഞ ഗെഹ്ലോട്ടിനെ അജയ് മാക്കൻ നിരസിച്ചത് ഹൈക്കമാൻഡിന്‍റെ ശക്തമായ പ്രതിഷേധത്തിന്‍റെ സൂചനയാണ്.