സി.പി.ഐ സമ്മേളനത്തില്‍ കാനം രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനം

പത്തനംതിട്ട: സി.പി.ഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ രൂക്ഷവിമര്‍ശനം. കാനം പിണറായി വിജയന്‍റെ അടിമയെപ്പോലെയാണ് പെരുമാറുന്നതെന്നും പൊലീസ് എൽദോ എബ്രഹാമിനെ മർദ്ദിച്ചപ്പോൾ കാനം ന്യായീകരിച്ചെന്നും വിമർശനമുയർന്നു. സി.പി.എമ്മിനെയും നേതാക്കളെയും സംഘടനാ റിപ്പോർട്ടിൽ വിമർശിക്കുന്നുണ്ട്.
പത്തനംതിട്ട സമ്മേളനത്തിന്‍റെ സമാപന ദിവസം നടന്ന ചർച്ചയിലാണ് കാനം രാജേന്ദ്രൻ, ജില്ലയിൽ നിന്നുള്ള മന്ത്രി വീണാ ജോർജ്, കോന്നി എം.എൽ.എ കെ.യു.ജനീഷ് കുമാർ എന്നിവരെ പേരെടുത്ത് പറഞ്ഞ് വിമർശിച്ചത്. പിണറായി വിജയന്‍റെ അടിമയായാണ് കാനം പ്രവർത്തിക്കുന്നതെന്നാണ് പ്രധാന വിമർശനം. എൽദോ എബ്രഹാം എം.എൽ.എയായിരിക്കെ പൊലീസ് മർദ്ദിച്ചപ്പോൾ കാനം അതിനെ ന്യായീകരിക്കാനാണ് ശ്രമിച്ചത്. പ്രതിപക്ഷത്തായിരുന്നെങ്കിൽ കാനം ഇത്തരത്തിൽ പ്രതികരിക്കുമായിരുന്നോ എന്നും പ്രതിനിധികൾ ചോദിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജിന് വകുപ്പിൽ നിയന്ത്രണമില്ല. കെ കെ ശൈലജയുടെ കാലത്ത് വകുപ്പിന് ഉണ്ടായിരുന്ന നല്ല പേര് അവകാശപ്പെടാൻ വകുപ്പിന് ഇപ്പൊൾ കഴിയില്ല. വീണാ ജോർജ് ഔദ്യോഗിക നമ്പറിൽ വിളിച്ചാൽ പോലും കോൾ എടുക്കാത്ത സാഹചര്യമാണെന്നും വിമർശനമുയർന്നു.