കണ്ണൂർ വിസി ക്രിമിനൽ; എന്നെ കായികമായി നേരിടാൻ ഒത്താശ ചെയ്തു; ഗുരുതര ആരോപണവുമായി ഗവർണർ

ന്യൂഡല്‍ഹി: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ (വിസി) ഡോ. ഗോപിനാഥ് രവീന്ദ്രനെതിരെ ഗുരുതര ആരോപണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വൈസ് ചാൻസലർ ക്രിമിനലാണെന്ന് ആരോപിച്ച ഗവർണർ, എല്ലാ പരിധികളും മാന്യതയും ലംഘിച്ചാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെന്നും കുറ്റപ്പെടുത്തി. “വിസിക്കെതിരെ നിയമപരമായ നടപടികളുമായി നീങ്ങും. രാഷ്ട്രീയ ലക്ഷ്യത്തോടെ ധാരാളം നിയമവിരുദ്ധ പ്രവർത്തനങ്ങൾ വിസി നടത്തി. ചരിത്ര കോണ്‍ഗ്രസിനെത്തിയ എന്നെ കായികമായി നേരിടാൻ അദ്ദേഹം ഒത്താശ ചെയ്തു. രാജ്ഭവൻ ആവശ്യപ്പെട്ടിട്ടുപോലും അദ്ദേഹം കയ്യേറ്റം റിപ്പോർട്ട് ചെയ്തില്ല. മാന്യതയുടെ അതിർവരമ്പുകൾ ലംഘിച്ചാണ് വിസിയുടെ പ്രവർത്തനങ്ങൾ” അദ്ദേഹം പറഞ്ഞു. സർവകലാശാലയുടെ സുതാര്യത ഉറപ്പാക്കുമെന്നും ഗവർണർ പറഞ്ഞു. ‘‘സർവകലാശാലയുടെ സുതാര്യത ഉറപ്പാക്കാനുള്ള ശ്രമമാണ് ഞാൻ നടത്തുന്നത്. എന്നെ ആർക്കും വിമർശിക്കാം. പദവിയുടെ ധർമം നിർവഹിക്കും. സർക്കാരുമായി രാഷ്ട്രീയ പ്രശ്നമില്ല’’– ഗവർണർ പറഞ്ഞു.