കണ്ണൂർ വി സിയുടേത് ഗുരുതര ചട്ടലംഘനമെന്ന് നിയമോപദേശം; കർശന നടപടിക്ക് സാധ്യത

തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിലെ മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ റാങ്ക് ലിസ്റ്റ് മരവിപ്പിച്ച ഗവർണറുടെ നടപടിയെ പരസ്യമായി വെല്ലുവിളിച്ച, കണ്ണൂർ വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രനെതിരെ കർശന നടപടിക്ക് സാധ്യത. ചാന്‍സലര്‍ക്കെതിരെ മാധ്യമങ്ങളോടു സംസാരിച്ചതും ഗവർണർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സിൻഡിക്കേറ്റ് വിളിച്ചുചേർത്തതും ഗുരുതരമായ ചട്ടലംഘനമാണെന്ന് ഗവർണർക്ക് നിയമോപദേശം ലഭിച്ചു.

ഡൽഹിയിലുള്ള ഗവർണർ 25ന് തിരിച്ചെത്തിയാലുടൻ നടപടി ഉണ്ടായേക്കും. കണ്ണൂർ സർവകലാശാലയിലെ മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വർഗീസിന്‍റെ നിയമനം ഗവർണർ മരവിപ്പിച്ചതിനെതിരെ കേസ് കൊടുക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ചിരുന്നു.

പ്രിയ വർഗീസിനെ നിയമിക്കാനുള്ള നടപടി രാഷ്ട്രീയപ്രേരിതമായതിനാൽ നീക്കത്തെ രാഷ്ട്രീയപരമായി നേരിടുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയായതിനാലാണ് അവരെ നിയമനത്തിന് പരിഗണിച്ചത്. നിയമന നടപടികൾ ചട്ടവിരുദ്ധമാണെന്ന പരാതി ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് മരവിപ്പിച്ചതെന്നാണ് ഗവർണറുടെ വാദം.