കെ എസ് യു നേതാവിനെതിരായ കാപ്പ ചുമത്തല്‍; സുപ്രീംകോടതി നാളെ പരിഗണിക്കും

ന്യൂഡല്‍ഹി: കോഴിക്കോട്ടെ കെ.എസ്.യു നേതാവ് ബുഷർ ജംഹറിനെ കാപ്പ നിയമപ്രകാരം തടങ്കലിൽ പാര്‍പ്പിച്ചിരിക്കുന്നത് ചോദ്യം ചെയ്തുള്ള ഹർജി നാളെ പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. ബുഷർ ജംഹറിന്‍റെ അമ്മ ജഷീല ടി എം സമർപ്പിച്ച ഹർജി പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് തീരുമാനിച്ചത്.

ബുഷർ ജംഹർ കേരള ലോ അക്കാദമിയിലെ നിയമ വിദ്യാർത്ഥിയാണ്. ബുഷർ ജംഹർ കെ.എസ്.യുവിന്‍റെ കോഴിക്കോട് ജില്ലാ സെക്രട്ടറിയും കെ.പി.സി.സി കായികവേദിയുടെ ജില്ലാ അസോസിയേഷൻ പ്രസിഡന്‍റുമാണെന്ന് അമ്മ ജഷീല സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. രാഷ്ട്രീയ നേതാവായതിനാലും രാഷ്ട്രീയ അഭിപ്രായങ്ങള്‍ ധൈര്യത്തോടെ പ്രകടിപ്പിക്കുന്നതിനാലുമാണ് കാപ്പ ചുമത്തിയതെന്ന് ജഷീലയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകരായ കുര്യാക്കോസ് വർഗീസും ശ്യാം മോഹനും സുപ്രീം കോടതിയെ അറിയിച്ചു. തുടർന്നാണ് ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് ഹർജി നാളെ അടിയന്തരമായി പരിഗണിക്കാൻ തീരുമാനിച്ചത്.

ബുഷർ ജംഹർ അറിയപ്പെടുന്ന റൗഡിയാണെന്ന് ജില്ലാ കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ഡിഐജിയും, ജില്ലാ പോലീസ് മേധാവിയും വ്യക്തമാക്കിയിരുന്നു. ബുഷർ ജംഹറിനെതിരെ 11 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കാപ്പ നിയമപ്രകാരം ഇയാളെ കസ്റ്റഡിയിലെടുക്കാൻ ഉത്തരവിറക്കിയത്. എന്നാൽ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും നടപടിക്രമങ്ങൾ പാലിക്കാതെയാണ് കാപ്പ നിയമപ്രകാരം തടങ്കലിൽ വച്ചിരിക്കുന്നതെന്നും ഹർജിയിൽ പറയുന്നു. 2022 ജൂൺ 27 നാണ് ജംഹറിനെ അറസ്റ്റ് ചെയ്തത്.