കാപ്പ ചുമത്തേണ്ടത് മുഖ്യമന്ത്രിക്കും എല്‍ഡിഎഫ് കണ്‍വീനർക്കും: കെ സുധാകരന്‍

തിരുവനന്തപുരം: കാപ്പ ചുമത്തി നാടുകടത്തേണ്ടത് മുഖ്യമന്ത്രിയേയും എല്‍ഡിഎഫ് കണ്‍വീനറേയുമാണെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. അക്രമരാഷ്ട്രീയത്തിന്‍റെ വക്താക്കളാണ് പിണറായി വിജയനും ഇ.പി ജയരാജനുമെന്നും, കൊലപാതകവും അക്രമവും സിപിഎം ശൈലിയാണെന്നും അദ്ദേഹം പറഞ്ഞു. കൊന്നും കൊല്ലിച്ചും രാഷ്ട്രീയത്തിൽ ഇടം കണ്ടെത്തിയവരാണ് ഇന്നത്തെ സി.പി.എം നേതാക്കളെന്നും കെ.പി.സി.സി പ്രസിഡന്‍റ് ആരോപിച്ചു.

“ആഭ്യന്തരവകുപ്പ് പരാതിക്കാരനെതിരെ കാപ്പ ചുമത്തുന്നത് രാജ്യത്തിന് തന്നെ നാണക്കേടാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ ആക്രമിച്ച ഇ.പി ജയരാജന് പോലീസ് സംരക്ഷണവും സുരക്ഷയും നൽകുന്നുണ്ട്. കോടതി ഉത്തരവുണ്ടായിട്ടും എൽഡിഎഫ് കൺവീനറെ ചോദ്യം ചെയ്യാൻ പൊലീസ് തയ്യാറായിട്ടില്ല. എകെജി സെന്‍റർ ആക്രമണത്തിന് പിന്നിലെ സൂത്രധാരൻ ജയരാജനാണെന്നും” സുധാകരൻ ആരോപിച്ചു.

ഇടത് കേന്ദ്രങ്ങളിൽ നിന്ന് ഉത്തരവ് നടപ്പാക്കുന്ന ചില ഉദ്യോഗസ്ഥർ, പൊലീസ് സേനയെ സി.പി.എമ്മിന്‍റെ അനുബന്ധ സംഘടനയാക്കി മാറ്റിയിട്ടുണ്ട്. സ്വന്തം അണികളെപ്പോലും ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ പ്രസ്ഥാനമായി പാർട്ടി അധഃപതിച്ചു. പാലക്കാട് സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ വെളിപ്പെടുത്തലുകൾ അതിനുള്ള തെളിവാണെന്നും രക്തസാക്ഷികളെ സൃഷ്ടിക്കുന്ന പാർട്ടിയാണ് സി.പി.എമ്മെന്നും സുധാകരൻ പറഞ്ഞു.