കർണാടകയിൽ ഭാരത് ജോഡോ യാത്രയ്ക്കിടെ ‘പേ സിഎം’ ടീ ഷർട്ട് ധരിച്ചെത്തിയ പ്രവർത്തകന് മർദ്ദനം

ബെംഗളൂരു: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കിടെ ‘പേ സിഎം’ ടീ ഷർട്ട് ധരിച്ച കോൺഗ്രസ് പ്രവർത്തകനെ പൊലീസ് മർദ്ദിച്ചു. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തതായി കോൺഗ്രസ് ആരോപിച്ചു. ഭാരത് ജോഡോ യാത്ര പര്യടനം നടത്തുന്ന സംസ്ഥാനങ്ങളിൽ ബിജെപി ഭരിക്കുന്ന ആദ്യ സംസ്ഥാനമാണ് കർണാടക. കർണാടകയിൽ യാത്ര തുടരുന്നതിനിടെ കോൺഗ്രസ് പ്രവർത്തകനായ അക്ഷയ് കുമാർ പേ സിഎം ക്യാംപയിൻ്റെ ഭാഗമായി പുറത്തുവന്ന, ക്യൂ ആർ കോഡ് മാതൃക പതിച്ച ടീ ഷർട്ടായിരുന്നു ധരിച്ചിരുന്നത്.

ക്യൂആർ കോഡോടുകൂടിയ പേ സിഎം പോസ്റ്ററും കൊടിയും പിടിച്ച് കാംപയിൻ അടങ്ങുന്ന ടീ ഷർട്ടും ധരിച്ചായിരുന്നു അക്ഷയ് യാത്രയിലെത്തിയത്. ഇതോടെയാണ് പൊലീസ് ഇടപെട്ടത്. ടീ ഷർട്ട് ഊരിമാറ്റി പൊലീസ് മർദ്ദിച്ചെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. അക്ഷയിയെ പിന്നിൽ നിന്ന് പൊലീസ് മർദ്ദിക്കുന്നതിന്‍റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. 

‘പേ സിഎം’ ടീ ഷർട്ട് ധരിച്ച ഞങ്ങളുടെ പ്രവർത്തകന് നേരെയുണ്ടായ ആക്രമണങ്ങൾ അപലപനീയമാണെന്ന് കർണാടക കോൺഗ്രസ് ട്വീറ്റ് ചെയ്തു. ഇയാളുടെ ടീ ഷർട്ട് ഊരിമാറ്റി ആക്രമിക്കാൻ പൊലീസിന് ആരാണ് അധികാരം നൽകിയത്? അവർ പൊലീസാണോ അതോ ഗുണ്ടകളോ? സംഭവത്തിന്‍റെ വീഡിയോ സഹിതം, അതിക്രമം ചെയ്ത പൊലീസുകാരനെ സസ്പെൻഡ് ചെയ്യണമെന്ന് കോൺഗ്രസ് ട്വീറ്റ് ചെയ്തു. ഒരു പോലീസുകാരൻ പിന്നിൽ നിന്ന് മുഷ്ടി ചുരുട്ടി കുമാറിന്‍റെ കഴുത്തിൽ അടിക്കുന്നത് വീഡിയോയിൽ കാണാം.

വീഡിയോ കാണാൻ ട്വിറ്റർ ലിങ്ക് ചുവടെ: