കർണാടക തിരഞ്ഞെടുപ്പ്; മന്ത്രിസഭാ വികസനത്തിന് അനുമതി നൽകി അമിത് ഷാ

ബെംഗളൂരു: 2023 ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ‘അസംതൃപ്തരായ’ ബിജെപി എംഎൽഎമാരായ കെഎസ് ഈശ്വരപ്പ, രമേശ് ജാർക്കിഹോളി എന്നിവരെ ഉൾപ്പെടുത്തി മന്ത്രിസഭാ വിപുലീകരണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അംഗീകാരം നൽകി. മെയ് മാസത്തിൽ തിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബൂത്ത് തല മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ അദ്ദേഹം അദ്ധ്യക്ഷത വഹിച്ചു. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര, ബിജെപി ജനറൽ സെക്രട്ടറിയും സംസ്ഥാന ചുമതലയുമുള്ള അരുൺ സിംഗ്, ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ്, ദേശീയ സെക്രട്ടറി സി ടി രവി, മറ്റ് നേതാക്കൾ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

മാണ്ഡ്യയിൽ ബിജെപിയുടെ സങ്കൽപ് യാത്രയ്ക്കിടെ അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം, കേദാർനാഥ്, ബദരീനാഥ്, കാശി വിശ്വനാഥ് ക്ഷേത്രങ്ങളുടെ വികസനം എന്നിവ ഉയർത്തിക്കാട്ടിയ അമിത് ഷാ ഇത്തവണ മാണ്ഡ്യയിലും മൈസൂരുവിലും താമര വിരിയുമെന്നും ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കുമെന്നും പറഞ്ഞു. സംസ്ഥാനത്ത് കോൺഗ്രസ് വിജയിച്ചാൽ അത് ഡൽഹിയുടെ എ.ടി.എം ആയിരിക്കുമെന്നും, ജനതാദൾ (സെക്യുലർ) ജയിച്ചാൽ അത് ‘ഫാമിലി എടിഎം’ ആകുമെന്നും അദ്ദേഹം പറഞ്ഞു.

ജെ.ഡി.എസിന്‍റെയും കോൺഗ്രസിന്‍റെയും പരമ്പരാഗത കോട്ടയായ പഴയ മൈസൂരു മേഖലയിൽ കാലുറപ്പിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. 2019 ൽ ഒരു ജെഡിഎസ് നേതാവ് ബിജെപിയിൽ ചേർന്നതോടെയാണ് ഈ മേഖലയിലെ പാർട്ടിയുടെ ആദ്യ വിജയം. മുൻ പ്രധാനമന്ത്രിയും ജെഡിഎസ് മേധാവിയുമായ എച്ച് ഡി ദേവഗൗഡയ്ക്കൊപ്പം വേദി പങ്കിട്ട അമിത് ഷാ, ഓൾഡ് മൈസൂരു മേഖലയുടെ ഭാഗമായ മാണ്ഡ്യ ജില്ലയിലെ മദ്ദൂർ താലൂക്കിൽ 14 ലക്ഷം ലിറ്റർ പാൽ സംസ്കരിക്കാൻ ശേഷിയുള്ള ഒരു ഡയറി പ്ലാന്‍റ് ഉദ്ഘാടനം ചെയ്തിരുന്നു. മാണ്ഡ്യയിൽ ഏഴ് നിയമസഭാ സീറ്റുകളാണുള്ളത്. ജെ.ഡി.എസ് ആറ് സീറ്റിലും ബി.ജെ.പി ഒരു സീറ്റിലുമാണുള്ളത്.