ജനപ്രതിനിധികള്‍ക്ക് ദീപാവലിസമ്മാനം നല്‍കി വിവാദത്തിലായി കര്‍ണാടകമന്ത്രി

ബെംഗളൂരു: ജനപ്രതിനിധികൾക്ക് ദീപാവലി സമ്മാനമായി സ്വർണവും പണവും നൽകിയതിനെ തുടർന്ന് കർണാടക മന്ത്രി ആനന്ദ് സിംഗ് വിവാദത്തിൽ. ആനന്ദ് സിംഗ് തന്‍റെ മണ്ഡലമായ ഹോസാപേട്ടിലെ മുനിസിപ്പൽ കോർപ്പറേഷനിലെയും ഗ്രാമ പഞ്ചായത്തിലെയും അംഗങ്ങൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

ആനന്ദിന്‍റെ വീട്ടിൽ നടന്ന ലക്ഷ്മി പൂജയുടെ ക്ഷണക്കത്ത് സഹിതം ജനപ്രതിനിധികൾക്ക് സ്വർണ്ണം, വെള്ളി, വസ്ത്രങ്ങൾ, പണം എന്നിവ സമ്മാനിച്ചു. മുനിസിപ്പൽ കോർപ്പറേഷൻ അംഗങ്ങൾക്ക് ഒരു ലക്ഷം രൂപ, 144 ഗ്രാം സ്വർണം, ഒരു കിലോ വെള്ളി, ഒരു പട്ടുസാരി, മുണ്ട്, ഡ്രൈ ഫ്രൂട്ട്സ് എന്നിവ അടങ്ങിയ പെട്ടി നൽകി. ഗ്രാമപ്പഞ്ചായത്ത് അംഗങ്ങൾക്കും സമ്മാനങ്ങൾ അടങ്ങിയ പെട്ടികൾ നൽകി. എന്നാൽ അവർക്ക് സ്വർണം നൽകിയില്ല. മുനിസിപ്പൽ കോർപ്പറേഷനിലെ അംഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ അവർക്ക് നൽകുന്ന പണവും കുറവാണ്. മറ്റെല്ലാ വസ്തുക്കളും ഇരുകൂട്ടർക്കും ഒരുപോലെ നൽകി.

ക്ഷണക്കത്തും സമ്മാനങ്ങളും അടങ്ങിയ പെട്ടിയുടെ ചിത്രം വ്യാപകമായി പ്രചരിച്ചതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. എന്നാൽ ഇതിനോട് ആനന്ദ് ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, ആനന്ദിനെ പിന്തുണച്ച് അദ്ദേഹത്തിന്‍റെ അനുയായികൾ രംഗത്തെത്തി. എല്ലാ വർഷവും ദീപാവലിക്ക് ആനന്ദ് മണ്ഡലത്തിലെ ജനങ്ങൾക്ക് സമ്മാനങ്ങൾ അയയ്ക്കുന്നുണ്ട്. എന്നാൽ ഇത്തവണ വിവാദത്തിന് കാരണം തിരഞ്ഞെടുപ്പ് ആസന്നമായതിനാലാണെന്ന് ആനന്ദിനെ അനുകൂലിക്കുന്നവർ പറഞ്ഞു.