കതിരൂർ മനോജ് വധക്കേസ്; വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റില്ലെന്ന് സുപ്രീംകോടതി

ദില്ലി: കതിരൂർ മനോജ് വധക്കേസിലെ വിചാരണ മാറ്റണമെന്ന സി.ബി.ഐയുടെ ആവശ്യം തള്ളി സുപ്രീം കോടതി. നാല് മാസത്തിനുള്ളിൽ കേസിൻ്റെ നടപടികൾ പൂർത്തിയാക്കണമെന്നും വിചാരണക്കോടതി നടപടികളുടെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. വിചാരണ മാറ്റണമെന്ന സി.ബി.ഐയുടെ ആവശ്യം രാഷ്ട്രീയപ്രേരിതമാണെന്ന് കോടതി നിരീക്ഷിച്ചു. ഹരിൻ പി റാവൽ ,സ്റ്റാൻഡിംഗ് കൗൺസൽ ഹർഷദ് വി ഹമീദ് എന്നിവരാണ് സംസ്ഥാനത്തിന് വേണ്ടി ഹാജരായത്.

സി.പി.എം നേതാവ് പി.ജയരാജൻ പ്രതിയായ കതിരൂർ മനോജ് വധക്കേസിലെ വിചാരണ എറണാകുളത്ത് നിന്ന് കർണാടകത്തിലേക്കോ തമിഴ്നാട്ടിലേക്കോ മാറ്റണമെന്നായിരുന്നു സി.ബി.ഐയുടെ ട്രാൻസ്ഫർ ഹർജിയിലെ ആവശ്യം. രണ്ട് വർഷത്തിന് ശേഷമാണ് ഹർജി പരിഗണിച്ചത്. കേസിന്‍റെ നടപടികൾ തലശ്ശേരിയിൽ നിന്ന് എറണാകുളത്തേക്ക് മാറ്റാൻ നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐ വീണ്ടും ഹർജി നൽകിയത്.