സിസോദിയയേയും ജെയിനിനേയും ഭഗത് സിങ്ങുകളെന്ന് വിശേഷിപ്പിച്ച് കെജ്രിവാൾ

ന്യൂഡല്‍ഹി: ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും ജയിലിലായ മന്ത്രി സത്യേന്ദർ ജെയിനിനേയും ‘ഭഗത് സിങ്ങ്’ എന്ന് വിശേഷിപ്പിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കേന്ദ്ര സർക്കാരിനെതിരെ ആം ആദ്മി പാർട്ടി രണ്ടാം സ്വാതന്ത്ര്യസമരം നടത്തുകയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഡൽഹി മദ്യനയ അഴിമതിക്കേസിൽ മനീഷ് സിസോദിയയെ സിബിഐ ചോദ്യം ചെയ്യലിന് വിളിപ്പിച്ചതിന് പിന്നാലെയാണ് പ്രതികരണം.

‘ഭഗത് സിങ്ങിന്‍റെ മഹത്തായ നിശ്ചയദാർഢ്യത്തെ തടയാൻ ജയിലുകൾക്കും തൂക്കുമരങ്ങൾക്കും കഴിഞ്ഞിട്ടില്ല. ഇത് രണ്ടാം സ്വാതന്ത്ര്യസമരമാണ്. മനീഷും സത്യേന്ദറും ഇന്നത്തെ ഭഗത് സിങ്ങുകളാണ്. 75 വർഷത്തിനിടെ ഇതാദ്യമായാണ് പാവപ്പെട്ടവർക്ക് മികച്ച വിദ്യാഭ്യാസം നൽകുകയും മെച്ചപ്പെട്ട ഭാവി വാഗ്ദാനം ചെയ്യുകയും ചെയ്ത ഒരു വിദ്യാഭ്യാസ മന്ത്രിയെ രാജ്യത്തിന് ലഭിക്കുന്നത്’, കെജ്രിവാൾ ട്വീറ്റ് ചെയ്തു. കോടിക്കണക്കിന് പാവപ്പെട്ടവരുടെ പ്രാർത്ഥന നിങ്ങളോടൊപ്പമുണ്ടെന്നും സിസോദിയയുടെ ട്വീറ്റിന് മറുപടിയായി കെജ്രിവാൾ പറഞ്ഞു.

മനീഷ് സിസോദിയയെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തേക്കുമെന്ന് ആം ആദ്മി പാർട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവിടെ ബി.ജെ.പിയുമായി തങ്ങൾ നേരിട്ട് ഏറ്റുമുട്ടുന്നതിനാലാണിതെന്നും ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നും പാർട്ടി പറഞ്ഞു.