കേ‍ജ്‌രിവാളിന് അത്താഴമൊരുക്കി താരമായി; ഇന്ന് മോദിയുടെ ആരാധകൻ

അഹമ്മദാബാദ്: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് അത്താഴവിരുന്ന് ഒരുക്കിയ ഗുജറാത്തിലെ ഓട്ടോറിക്ഷാ ഡ്രൈവർ ബിജെപി റാലിയിൽ പങ്കെടുത്തു. കേജ്‌രിവാളിന്‍റെ ഗുജറാത്ത് സന്ദർശന വേളയിൽ ഓട്ടോ ഡ്രൈവറായ വിക്രം ദന്താനി അദ്ദേഹത്തെ വീട്ടിലേക്ക് ക്ഷണിക്കുകയും അത്താഴവിരുന്ന് ഒരുക്കുകയും ചെയ്തിരുന്നു.

സെപ്റ്റംബർ 13 ന് അഹമ്മദാബാദിൽ ഓട്ടോ ഡ്രൈവർമാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് കേജ്‌രിവാളിനെ വിക്രമിന്‍റെ വീട്ടിലേക്ക് ക്ഷണിച്ചത്. വിക്രമിന്‍റെ സ്വന്തം ഓട്ടോറിക്ഷയിലാണ് കേജ്‌രിവാൾ വീട്ടിലേക്ക് പോയത്.

എന്നാൽ വെള്ളിയാഴ്ച വിക്രം ദന്താനി ബിജെപി റാലിയിൽ പങ്കെടുക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. കാവി ഷാളും തൊപ്പിയും ധരിച്ചാണ് വിക്രം രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഗുജറാത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയിൽ എത്തിയത്. കേജ്‌രിവാളിനെ വീട്ടിലേക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും താൻ മോദിയുടെ കടുത്ത ആരാധകനും ബിജെപി അനുയായിയുമാണെന്ന് വിക്രം മാധ്യമങ്ങളോട് പറഞ്ഞു.

“യൂണിയൻ നേതാക്കൾ എന്നോട് ആവശ്യപ്പെട്ടതിനാലാണ് ഞാൻ കേജ്‌രിവാളിനെ അത്താഴത്തിന് ക്ഷണിച്ചത്. എന്‍റെ വീട്ടിൽ ഭക്ഷണം നൽകാമെന്ന് ഞാൻ വാഗ്ദാനം ചെയ്തപ്പോൾ കേജ്‌രിവാൾ അത് സ്വീകരിച്ചു. അതത്ര വലിയ പ്രശ്നമാകുമെന്ന് എനിക്കറിയില്ലായിരുന്നു. ആം ആദ്മി പാർട്ടിയുമായി എനിക്ക് യാതൊരു ബന്ധവുമില്ല. ആ സംഭവത്തിന് ശേഷം ഒരു എഎപി നേതാവുമായും താൻ ബന്ധപ്പെട്ടിട്ടില്ല.” വിക്രം ദന്താനി മാധ്യമപ്രവർത്തകരോട് പറഞ്ഞു.