രാജ്യത്തെ ഏറ്റവും മികച്ച പൊതുവിദ്യാഭ്യാസ മേഖല കേരളത്തിൽ; മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച പൊതുവിദ്യാഭ്യാസ മേഖലയാണ് കേരളത്തിലേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2016ൽ ഇടതുസർക്കാർ അധികാരത്തിൽ വരുമ്പോൾ പല പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടലിന്‍റെ വക്കിലായിരുന്നു. ഇടത് സർക്കാർ അധികാരത്തിൽ വന്ന ശേഷം 10 ലക്ഷത്തോളം പുതിയ കുട്ടികൾ പൊതുവിദ്യാലയങ്ങളിൽ ചേർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഊരൂട്ടമ്പലം യുപി സ്കൂളിനെ അയ്യങ്കാളി-പഞ്ചമി മെമ്മോറിയൽ സ്കൂളായി പുനർനാമകരണം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒരു പ്രത്യേക വിഭാഗത്തിന്റേത് മാത്രമാക്കി ചരിത്രത്തെ മാറ്റാനുള്ള ഗൂഡാലോചനയാണ് രാജ്യത്ത് നടക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ചരിത്രസ്മാരകങ്ങളുടെ പേരുകൾ പോലും ഇതിനായി മാറ്റുകയാണ്. അത്തരമൊരു ഘട്ടത്തിൽ അയ്യങ്കാളിയെ ഓർക്കേണ്ടതുണ്ട്. പഞ്ചമിയുടെ സ്കൂൾ പ്രവേശനം ചരിത്രത്തിന്‍റെ ഗതി തന്നെ മാറ്റിമറിച്ച സംഭവമാണെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്ര ബോർഡുകൾ പോലും പരീക്ഷകൾ റദ്ദാക്കിയപ്പോൾ കൊവിഡ് കാലത്ത് കേരളം കൃത്യമായി പരീക്ഷകൾ നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനായി വലിയ ജനപങ്കാളിത്തമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.