കെ-റെയിലിൽ വ്യക്തത വരുത്താൻ കേരളം വൈകുന്നുവെന്ന് കേന്ദ്രസർക്കാർ

കെ-റെയിൽ വിഷയത്തിൽ വ്യക്തത വരുത്താൻ കേരളം കാലതാമസം വരുത്തുകയാണെന്ന് കേന്ദ്രസർക്കാർ. അലൈൻമെന്‍റ് പ്ലാൻ, ആവശ്യമായ റെയിൽവേ ഭൂമി, എറ്റെടുക്കുന്ന ഭൂമി എന്നിവ സംബന്ധിച്ച വിവരങ്ങളിൽ കേരളത്തിൽ നിന്ന് വ്യക്തത തേടിയതായി റെയിൽവേ മന്ത്രാലയം അറിയിച്ചു. കേരളം നൽകുന്ന വിശദീകരണം പരിശോധിച്ച ശേഷമേ കെ-റെയിലിന് അനുമതി നൽകൂ. കെ-റെയിൽ അനുവദിച്ചാൽ സംസ്ഥാനത്തെ മൂന്നാമത്തെയും നാലാമത്തെയും റെയിൽവേ ലൈനുകൾ സാധ്യമാകില്ല. ഇക്കാര്യം കേന്ദ്രസർക്കാർ രേഖാമൂലം വ്യക്തമാക്കിയിട്ടുണ്ട്.

കേന്ദ്രസർക്കാരിന്റെ സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായ സെമി ഹൈസ്പീഡ് കോറിഡോർ പദ്ധതിക്കാണ് കെ.റെയിൽ എന്ന് പേരിട്ടിരിക്കുന്നത്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള 529 കിലോമീറ്ററില്‍ പുതിയ ഒരു സ്‌റ്റാന്‍ഡേര്‍ഡ് ഗേജ് ലൈന്‍ നിര്‍മിച്ച് അതിലൂടെ ശരാശരി 200 കിലോമീറ്റർ വേഗതയില്‍ സെമി ഹൈസ്പീഡ് ട്രെയിന്‍ ഓടിക്കാനുള്ള സംവിധാനമൊരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

കേരള സർക്കാരും ഇന്ത്യൻ റെയിൽവേയും സംയുക്തമായി രൂപീകരിച്ച കേരള റെയിൽ ഡെവലപ്മെന്‍റ് കോർപ്പറേഷനാണ് കെ-റെയിൽ പദ്ധതിയുടെ നടത്തിപ്പുകാർ. പദ്ധതി യാഥാർത്ഥ്യമായാൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള യാത്ര വെറും നാല് മണിക്കൂറിനുള്ളിൽ നടത്താൻ കഴിയും.