കേരള പൊലീസിന്റെ സുരക്ഷ വേണ്ടെന്ന് സ്വപ്ന സുരേഷ്

കൊച്ചി : മുഖ്യമന്ത്രിയടക്കം ഭീഷണിപ്പെടുത്തിയെന്ന് സ്വപ്നയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. നിയമപരമായി നൽകിയ രഹസ്യമൊഴിയുടെ പേരിലാണ് തെരുവിൽ വെല്ലുവിളിക്കുന്നത്. ഇടനിലക്കാരനെ അയച്ച് സ്വാധീനിക്കാൻ ശ്രമിച്ചതായി സ്വപ്നയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എം ആർ അജിത് കുമാർ ഏജന്റിനെ പോലെയാണ് പ്രവർത്തിച്ചതെന്നും അഭിഭാഷകൻ പറഞ്ഞു.

തന്നെ നിശബ്ദനാക്കാൻ ഉന്നത ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള വലിയ സംഘമാണ് അന്വേഷണം നടത്തുന്നതെന്നും സ്വപ്ന ആരോപിച്ചു. താൻ താമസിക്കുന്ന സ്ഥലങ്ങളിൽ പൊലീസ് നിരീക്ഷണം നടത്തുന്നുണ്ടെന്നും കേരള പൊലീസിനെ പിൻവലിക്കണമെന്നും സ്വപ്ന സുരേഷ് ആവശ്യപ്പെട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കേന്ദ്ര സുരക്ഷ ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് സ്വപ്ന ഇക്കാര്യം പറഞ്ഞത്.

പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻ‌വലിച്ച സ്വപ്ന സുരേഷ്, പൊലീസ് സംരക്ഷണത്തിന് പകരം ഇഡി സുരക്ഷ ഒരുക്കണമെന്ന് കോടതിയോട് അഭ്യർത്ഥിച്ചു. എന്നാൽ, വ്യക്തികൾക്ക് കേന്ദ്ര സുരക്ഷ നൽകുന്നതിൽ പരിമിതിയുണ്ടെന്നും കോടതി ഉത്തരവുണ്ടെങ്കിൽ സുരക്ഷ നൽകുന്ന കാര്യം കേന്ദ്രത്തിന് പരിഗണിക്കാമെന്നും ഇഡി കോടതിയിൽ മറുപടി നൽകി. ഇതേതുടർന്ന് ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി.