കൊളോണിയൽ പൊലീസ് നിയമങ്ങളുടെ തുടർച്ചയാണ് കേരള പൊലീസ് നിയമം: സുപ്രീം കോടതി

ന്യൂഡല്‍ഹി: ജനങ്ങളുടെ ജനാധിപത്യ അഭിലാഷങ്ങളെ ദുർബലപ്പെടുത്തുന്ന കൊളോണിയൽ കാലഘട്ടത്തിലെ പൊലീസ് നിയമങ്ങളുടെ തുടർച്ചയാണ് കേരള പൊലീസ് നിയമമെന്ന് സുപ്രീം കോടതി. കേരള പൊലീസ് ആക്ട്, മദ്രാസ് പൊലീസ് ആക്ട് തുടങ്ങിയ സംസ്ഥാന പൊലീസ് നിയമങ്ങൾ ക്രമസമാധാനപാലനത്തിന് വേണ്ടിയുള്ളതാണെന്നും ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് എതിരെ ചുമത്തുന്നത് അല്ലെന്നും സുപ്രീം കോടതി പറഞ്ഞു.

കേരള പൊലീസ് ആക്ട് പ്രകാരം ധർണ നടത്തിയതിന് നൽകിയ ശിക്ഷ നാമനിർദ്ദേശ പത്രികയിൽ വെളിപ്പെടുത്താത്തത് തിരഞ്ഞെടുപ്പ് റദ്ദാക്കാൻ മതിയായ കാരണമല്ലെന്ന് സുപ്രീം കോടതി വിധിച്ചു. 2005ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ അന്നമട ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ നിന്ന് മത്സരിച്ച രവി നമ്പൂതിരിയുടെ വിജയം അസാധുവാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.

നാമനിർദ്ദേശ പത്രികയുടെ ഫോം 2 എയിൽ ക്രിമിനൽ കേസിൽ രവി നമ്പൂതിരിയുടെ ശിക്ഷ രേഖപ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ കോടതി തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയത്. ഇത് പിന്നീട് ഹൈക്കോടതിയും ശരിവച്ചു.