ഹിമാചൽ ഫലം കേരളം വിലയിരുത്തണം; കോൺഗ്രസിനെ വിമർശിച്ച് ലീഗ് മുഖപത്രം

കോഴിക്കോട്: കോൺഗ്രസിനെതിരെ വിമർശനവുമായി മുസ്ലിം ലീഗ് മുഖപത്രം. ഹിമാചൽ തിരഞ്ഞെടുപ്പ് ഫലം കേരള നേതൃത്വം വിലയിരുത്തണമെന്ന് ലേഖനത്തിൽ പറയുന്നു. പരസ്പരം പഴിചാരിയും വെട്ടി നിരത്തിയും മുന്നോട്ട് പോയാൽ പാർട്ടി ജനങ്ങളിൽ നിന്ന് അകന്ന് പോകുമെന്ന് ഗുജറാത്ത് ഫലം വ്യക്തമാക്കിയെന്നും ചന്ദ്രികയിലെ ലേഖനത്തിൽ പറയുന്നു. പാർട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങളാണ് കോൺഗ്രസിന്‍റെ പ്രശ്നമെന്നും വിമർശനമുണ്ട്.

മുസ്ലിം ലീഗുമായി ബന്ധപ്പെട്ട് സി.പി.എം നിരന്തരം കോൺഗ്രസ് വിരുദ്ധ പ്രസ്താവനകൾ നടത്തുന്നത് യാദൃശ്ചികമല്ല. ഗുജറാത്ത്-ഹിമാചൽ പ്രദേശ് തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ടതാണ്. മോദി സ്തുതികളിൽ തൂക്കിവിൽക്കപ്പെടുന്ന ജനാധിപത്യത്തിന്റെ നാലാം തൂണ് എന്ന നിലയിൽ മാധ്യമ വിമർശനമാണ് ലേഖനത്തിന്റെ തലക്കെട്ട്. എന്നാൽ ഉള്ളടക്കം മുന്നണിയെ നയിക്കുന്ന പ്രധാന പാർട്ടിക്കെതിരെയാണ്.

സമകാലിക കേരള രാഷ്ട്രീയത്തിൽ മുസ്ലിം ലീഗ് സ്വീകരിച്ച നിലപാടിനെ ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്. കോൺഗ്രസിന്‍റെ താഴേത്തട്ടിൽ ഐക്യമില്ലെന്നും ലേഖനം പറയുന്നു. ഇത്രയും ശക്തമായി ഉയർന്ന വിമർശനങ്ങൾ കോൺഗ്രസ് ഇങ്ങനെ പോയാൽ ശരിയാവില്ലെന്ന ലീഗിന്റെ മുന്നറിയിപ്പായും കാണാവുന്നതാണ്.