കേരള സ്പേസ് പാർക്ക് ഇനി കെ സ്പേസ്; സൊസൈറ്റിയായി രജിസ്റ്റർ ചെയ്യാൻ തീരുമാനം

തിരുവനന്തപുരം: കേരള സ്പേസ് പാര്‍ക്കിനെ കെ-സ്പേസ് എന്ന പേരിൽ സൊസൈറ്റിയായി രജിസ്റ്റർ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 1955 ലെ ട്രാവൻകൂർ-കൊച്ചിൻ ലിറ്റററി, സയന്‍റിഫിക്, ചാരിറ്റബിൾ സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് പ്രകാരമാണ് രജിസ്റ്റർ ചെയ്യുക. നിർദ്ദിഷ്ട സൊസൈറ്റിയുടെ ധാരണാപത്രം, നിയമങ്ങൾ , ചട്ടങ്ങൾ എന്നിവ സംബന്ധിച്ച കരട് രേഖയ്ക്ക് അംഗീകാരം നൽകി.

കരാർ അടിസ്ഥാനത്തിൽ നിർദ്ദിഷ്ട ശമ്പള സ്കെയിലിൽ 10 തസ്തികകൾ സൃഷ്ടിക്കും. ഐടി പാർക്കുകൾ / കേരള സ്റ്റാർട്ടപ്പ് മിഷൻ / കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവിടങ്ങളില്‍ അധികമുള്ളതോ ദീർഘകാലത്തേക്ക് ആവശ്യമില്ലാത്തതോ ആയ യോഗ്യതയുള്ള ജീവനക്കാരെ കണ്ടെത്തി സ്പേസ് പാർക്കിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് പരിഗണിക്കും.

ടെക്നോപാർക്കിന്‍റെ ഭൂമിയിൽ 18.56 ഏക്കർ ഭൂമി നിർദ്ദിഷ്ട സ്പേസ് പാർക്ക് സൊസൈറ്റിക്ക് കൈമാറും. കേരള സ്പേസ് പാർക്ക് സൊസൈറ്റിക്ക് സീഡ് കാപ്പിറ്റലായി രണ്ടു കോടി രൂപ അനുവദിക്കും.