ഗവർണർക്കെതിരെ വീണ്ടും പ്രമേയം പാസാക്കി കേരള സർവകലാശാല സെനറ്റ് യോഗം

തിരുവനന്തപുരം: ഗവർണറും സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമാകുന്നതിനിടെ കേരള സർവകലാശാല സെനറ്റ് വീണ്ടും ഗവർണർക്കെതിരെ പ്രമേയം പാസാക്കി. 50 അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ ഏഴ് പേർ എതിർത്തു. രണ്ടംഗ സെർച്ച് കമ്മിറ്റിയെ ഗവർണർ നിയോഗിച്ചത് നിയമവിരുദ്ധമാണെന്ന് സെനറ്റ് പറഞ്ഞു. സെർച്ച് കമ്മിറ്റി വിജ്ഞാപനം പിൻവലിക്കണമെന്നും പ്രമേയത്തിൽ ആവശ്യമുണ്ട്. ഗവർണർ പുറത്താക്കിയ 15 സെനറ്റ് അംഗങ്ങൾ ഇന്നത്തെ യോഗത്തിൽ പങ്കെടുത്തില്ല. പങ്കെടുക്കാത്തവരിൽ രണ്ട് പേർ സി.പി.എമ്മിന്‍റെ സിൻഡിക്കേറ്റ് അംഗങ്ങളാണ്.

സെനറ്റ് പ്രതിനിധിയെ ഒഴിവാക്കി ഗവർണർ ഏകപക്ഷീയമായി സെർച്ച് കമ്മിറ്റി രൂപീകരിച്ചത് സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമായതിനാൽ കമ്മിറ്റിയുടെ രൂപീകരണം റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ഓഗസ്റ്റിൽ ചേർന്ന സെനറ്റ് അംഗീകരിച്ചിരുന്നു. വി.സി ഈ പ്രമേയം ഗവർണർക്ക് അയച്ചെങ്കിലും തുടർനടപടികളൊന്നും ഉണ്ടായില്ല. ഇതോടെ സെനറ്റ് രണ്ടാം തവണയും പ്രമേയം പാസാക്കി.

ഗവർണർക്കെതിരായ മുൻ നിലപാട് പുനഃപരിശോധിക്കണമോ എന്ന് ഇന്നത്തെ സെനറ്റ് യോഗം തീരുമാനിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഗവർണറും സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിന്‍റെ പശ്ചാത്തലത്തിൽ സെനറ്റ് പ്രമേയം പിൻവലിക്കുന്നത് ഗവർണർക്ക് കീഴടങ്ങുന്നതിന് തുല്യമാണെന്ന വാദം ശക്തമായിരുന്നു. ചാൻസലർ കൂടിയായ ഗവർണർക്കെതിരെ പ്രമേയം പാസാക്കിയതിനും സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ തിരഞ്ഞെടുക്കുന്നതിലെ കാലതാമസത്തിനും സെനറ്റിനെതിരെ ഹൈക്കോടതി വിമർശനം ഉന്നയിച്ചിരുന്നു.