ഈ വർഷം 17 ഹർത്താലുകൾക്ക് സാക്ഷ്യം വഹിച്ച് കേരളം

തിരുവനന്തപുരം: 2019 ജനുവരിയിലാണ് മിന്നൽ ഹർത്താലുകൾക്കെതിരെ ഹൈക്കോടതി വിധി പ്രഖ്യാപിച്ചത്. ഹർത്താലിന് ആഹ്വാനം ചെയ്യുന്ന രാഷ്ട്രീയ പാർട്ടികളും വ്യക്തികളും ഏഴ് ദിവസം മുമ്പ് നോട്ടീസ് നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, ഈ ഉത്തരവിന് ശേഷവും സംസ്ഥാനത്ത് മിന്നൽ ഹർത്താലുകൾക്ക് ഒരു കുറവും ഉണ്ടായില്ല. കേരളത്തിൽ ഈ വർഷം മാത്രം 17 ഹർത്താലുകളാണ് നടന്നത്.
മാർച്ചിൽ മാത്രം മൂന്ന് ഹർത്താലുകളാണ് നടന്നത്.  രണ്ട് ദിവസം ദേശീയ പണിമുടക്കും ഉണ്ടായിരുന്നു. ആലത്തൂർ താലൂക്കിൽ യുവമോർച്ച പ്രവർത്തകൻ കുത്തേറ്റു മരിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു ആദ്യ ഹർത്താൽ. തുടർന്ന് കെ-റെയിൽ സമരത്തിനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കോട്ടയത്തെ ചങ്ങനാശേരിയിലും മഞ്ചേരി നഗരസഭ കൗൺസിലർ കൊല്ലപ്പെട്ടതിന്റെ പേരിൽ മലപ്പുറത്തെ മഞ്ചേരി നഗരസഭയിലും ഹർത്താൽ ആചരിച്ചു. ആലപ്പുഴ ചാരുംമൂട്ടിൽ കോൺഗ്രസ് ഓഫീസുകൾക്ക് നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് നൂറനാട്, പാറമേൽ, ചുനക്കര, താമരക്കുളം, തഴക്കര പഞ്ചായത്തുകളിൽ ഹർത്താൽ ആചരിച്ചു.  പേപ്പാറ വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള പ്രദേശം സംരക്ഷിത മേഖലയാക്കുന്നതിനെതിരെ അമ്പൂരി ആക്ഷൻ കൗൺസിലിന്‍റെ നേതൃത്വത്തിൽ ഏപ്രിലിൽ അമ്പൂരി പഞ്ചായത്തിൽ ഹർത്താൽ ആചരിച്ചിരുന്നു.