തോമസ് ഐസക്കിന് വീണ്ടും കിഫ്ബിയുടെ നോട്ടീസ്

കൊച്ചി: കിഫ്ബി സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തോമസ് ഐസക്കിന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകി. ഓഗസ്റ്റ് 11ന് ഇ.ഡിയുടെ കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ജൂലൈ 19ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നേരത്തെ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇ.എം.എസ് പഠനകേന്ദ്രത്തിൽ ക്ലാസെടുക്കേണ്ടി വന്ന കാരണം ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലിന് ഹാജരായില്ല.
കഴിഞ്ഞ ഇടത് സർക്കാരിന്റെ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിനെ കിഫ്ബി വൈസ് ചെയർമാൻ എന്ന നിലയിലാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകൾ നിയമവിരുദ്ധമാണെന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ആരോപിച്ചിരുന്നു. ആ ആരോപണത്തെ രാഷ്ട്രീയമായി നേരിടാൻ തോമസ് ഐസക്കും സി.പി.എമ്മും തയ്യാറായിരുന്നു.

സംസ്ഥാനത്തിന്‍റെ വികസനം തടസ്സപ്പെടുത്താനുള്ള നീക്കത്തിന്‍റെ ഭാഗമായി ഇടത് സർക്കാരിനെ ആരോപണങ്ങളുടെ വക്കിൽ നിർത്താൻ കേന്ദ്ര ഏജൻസിയായ ഇ.ഡിയെ കേന്ദ്ര സർക്കാർ ഉപയോഗിക്കുകയാണെന്ന് തോമസ് ഐസക്കും സി.പി.എമ്മും ആരോപിച്ചിരുന്നു. ഇഡിയിൽ നിന്ന് ആദ്യ നോട്ടീസ് ലഭിച്ച ശേഷവും രാഷ്ട്രീയമായി നേരിടുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇ.ഡി അന്വേഷണവുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമായതോടെ തോമസ് ഹാജരാകേണ്ടി വരുമെന്നാണ് സൂചന.