കെ.കെ.രാഗേഷിന്റെ ഭാര്യയുടെ നിയമനം; കണ്ണൂർ വിസിയോട് വിശദീകരണം തേടി ഗവർണർ

തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയുടെ മലയാളം പഠന വകുപ്പിൽ അസോസിയേറ്റ് പ്രൊഫസറായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ നിയമിക്കുന്നതിന് ഒന്നാം റാങ്ക് നൽകിയെന്ന പരാതിയിൽ അടിയന്തരമായി വിശദീകരണം നൽകാൻ കണ്ണൂർ വി.സി ഡോ.ഗോപിനാഥ് രവീന്ദ്രനോട് ഗവർണർ ആവശ്യപ്പെട്ടു. തൃശൂർ കേരളവർമ്മ കോളേജിൽ അദ്ധ്യാപികയായ പ്രിയ വർഗീസിന് കഴിഞ്ഞ വർഷം നവംബറിൽ വി.സിയുടെ കാലാവധി നീട്ടുന്നതിന് തൊട്ടുമുമ്പ് അഭിമുഖം നടത്തി ഒന്നാം റാങ്ക് നൽകിയത് വിവാദമായിരുന്നു. ഇതേ തുടർന്ന് മാറ്റിവച്ച റാങ്ക് ലിസ്റ്റിന് കഴിഞ്ഞ മാസം ചേർന്ന സിൻഡിക്കേറ്റ് യോഗം അംഗീകാരം നൽകിയിരുന്നു.

പ്രിയാ വർഗീസിന് ഒന്നാം റാങ്ക് നൽകിയതിനുള്ള പ്രതിഫലമായാണ് ഗോപിനാഥ് രവീന്ദ്രനെ വി.സിയായി വീണ്ടും നിയമിച്ചതെന്ന് ആരോപണമുയർന്നിരുന്നു. യു.ജി.സി ചട്ടങ്ങൾ പൂർണ്ണമായും അവഗണിച്ച് പ്രിയ വർഗീസിനെ നിയമിക്കാനുള്ള നീക്കം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകിയിരുന്നു.

യു.ജി.സി ചട്ടപ്രകാരം എട്ട് വർഷത്തെ അധ്യാപന പരിചയം പ്രിയയ്ക്കില്ല. ഗവേഷണ പഠനത്തിനു ചിലവിട്ട മൂന്നുവർഷ കാലയളവ് നേരിട്ടുള്ള നിയമനങ്ങൾക്ക് അധ്യാപന പരിചയമായി കണക്കുകൂട്ടാൻ പാടില്ലെന്ന യുജിസി വ്യവസ്ഥ നിലനിൽക്കേ പ്രസ്തുത പഠന കാലയളവുകൂടി കണക്കിലെടുത്താണ് ഇന്റർവ്യൂവിൽ പങ്കെടുപ്പിച്ചതെന്നാണ് പരാതിക്കാരുടെ വാദം.