കൊച്ചി വിമാനത്താവളത്തിൽ ഇനി ബിസിനസ് ജെറ്റ് ടെർമിനലും; പ്രഖ്യാപിച്ച് മുഖ്യമന്ത്രി

നെടുമ്പാശേരി: നിർമ്മാണത്തിലിരിക്കുന്ന ബിസിനസ് ജെറ്റ് ടെർമിനൽ ഈ വർഷം പ്രവർത്തനം ആരംഭിക്കുമെന്ന് കൊച്ചി വിമാനത്താവളത്തിന്‍റെ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി എയർപോർട്ട് കമ്പനി ലിമിറ്റഡിന്‍റെ (സിയാൽ) 28-ാമത് വാർഷിക പൊതുയോഗത്തിൽ (എജിഎം) ഓഹരിയുടമകളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കിയിൽ നിന്ന് ഓൺലൈനായാണ് മുഖ്യമന്ത്രി യോഗത്തിൽ പങ്കെടുത്തത്.

ലോകത്തെയാകെ പിടിച്ചുകുലുക്കിയ കോവിഡ് മഹാമാരിയുടെ ആഘാതത്തിൽ നിന്ന് നാം മടങ്ങുകയാണ്. 2021-22 സാമ്പത്തിക വർഷത്തിൽ ലാഭമുണ്ടാക്കിയ ചുരുക്കം ചില വിമാനത്താവളങ്ങളിലൊന്നായി കൊച്ചി മാറിയെന്നത് ആശ്വാസകരമാണ്. മേൽപ്പറഞ്ഞ സാമ്പത്തിക വർഷത്തിൽ 418.69 കോടി രൂപയുടെ വരുമാനമാണ് കമ്പനി നേടിയത്. പ്രവർത്തന ലാഭം 217.34 കോടി രൂപയാണ്. തേയ്മാനച്ചെലവും നികുതിയും വെട്ടിക്കുറച്ച് കമ്പനി 26.13 കോടി രൂപയുടെ അറ്റാദായം നേടി. കോവിഡാനന്തര കാലഘട്ടത്തിൽ കമ്പനി മികച്ച തിരിച്ചുവരവാണ് നടത്തിയത്.

കോവിഡിന് മുമ്പുള്ള ട്രാഫിക്കിന്‍റെ 80 ശതമാനവും വീണ്ടെടുത്തു. മുൻ സാമ്പത്തിക വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ യാത്രക്കാരുടെ എണ്ണത്തിൽ 92.66 ശതമാനവും വിമാനങ്ങളുടെ എണ്ണത്തിൽ 60.06 ശതമാനവും വർദ്ധനവുണ്ടായി. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്ത് മൂന്നാം സ്ഥാനം നേടാൻ കൊച്ചിക്ക് കഴിഞ്ഞു. വിമാനത്താവളവും പരിസര പ്രദേശങ്ങളും വെള്ളപ്പൊക്കത്തിൽ നിന്ന് സംരക്ഷിക്കാൻ നടപ്പാക്കിയ ഓപ്പറേഷൻ പ്രവഹ് പൂർത്തിയായി.