നർകോട്ടിക് ഹബ് ആയി കൊച്ചി; കേസുകളുടെ നിരക്കിൽ മൂന്നാമത്

കൊച്ചി: കഴിഞ്ഞ വർഷത്തെ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻസിആർബി) കണക്കുകൾ പ്രകാരം മയക്കുമരുന്ന് കേസുകളുടെ എണ്ണത്തിൽ കൊച്ചി മൂന്നാം സ്ഥാനത്ത്. കൊച്ചിയിൽ മയക്കുമരുന്ന് കേസുകളുടെ നിരക്ക് ഒരു ലക്ഷത്തിൽ 43 ആണ്. ഇൻഡോർ (65.3), ബെംഗളൂരു (53.5) എന്നിവയാണ് തൊട്ടുപിന്നിലുള്ളത്. രാജ്യത്തെ 19 നഗരങ്ങളിലെ കുറ്റകൃത്യങ്ങളെ അടിസ്ഥാനമാക്കിയാണ് എൻസിആർബി റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ആകെ മയക്കുമരുന്ന് കേസുകളുടെ എണ്ണത്തിൽ നാലാം സ്ഥാനത്താണ് കൊച്ചി. 2021ൽ 910 കേസുകൾ രജിസ്റ്റർ ചെയ്തു.

മുംബൈ (7089), ബെംഗളൂരു (4555), ഇൻഡോർ (1414) എന്നീ നഗരങ്ങളാണു കൊച്ചിക്കു മുന്നിലുള്ളത്. കൂടിയ ജനസംഖ്യയുള്ള മറ്റു നഗരങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ കൊച്ചിയിൽ ലഹരി ഉപയോഗം കൂടുന്നുവെന്നതിന്റെ സൂചനയാണു ലഹരി കേസുകളിലെ ഉയർന്ന നിരക്ക്.‌ എന്നാൽ 2019നെ അപേക്ഷിച്ചു ലഹരി കേസുകളുടെ നിരക്ക് 2021ൽ കുറഞ്ഞു. 2019ൽ 2205 ലഹരി കേസുകളാണു കൊച്ചി നഗരത്തിൽ റജിസ്റ്റർ ചെയ്തത്. നിരക്ക്– 104.1. അന്നു രാജ്യത്തു കൊച്ചിയിലായിരുന്നു ഉയർന്ന ലഹരി കേസ് നിരക്ക്.