‘കോടിയേരി പാര്‍ട്ടിയെ ജീവശ്വാസമായി കരുതി; വാക്കും പ്രവൃത്തിയും ജീവിതവും പാർട്ടിക്ക് സമര്‍പ്പിച്ചു: സിപിഎം

തിരുവനന്തപുരം: വ്യക്തിജീവിതത്തെ പൂര്‍ണമായും പാര്‍ട്ടി ജീവിതത്തിനു കീഴ്‌പ്പെടുത്തിയ മാതൃകാ രാഷ്ട്രീയ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അനുശോചന സന്ദേശം.

കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ പോലും പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലകള്‍ക്കു തടസ്സമാവരുത് എന്ന കാര്യത്തില്‍ അസാധാരണ നിഷ്‌കര്‍ഷയായിരുന്നു അദ്ദേഹത്തിന്. അചഞ്ചലമായ പാര്‍ട്ടി കൂറും, പ്രതിബദ്ധതയും കൊണ്ട് മാതൃകയായിത്തീര്‍ന്ന മഹത്തായ കമ്യണിസ്റ്റ് ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. വിദ്യാര്‍ഥി – യുവജന രംഗങ്ങളിലൂടെ പാര്‍ട്ടിയുടെ നേതൃനിരയിലേക്കു വളര്‍ന്നു വന്നു. ത്യാഗപൂര്‍ണവും, യാതനാ നിര്‍ഭരവുമായ ജീവിതം നയിച്ചു. പാര്‍ട്ടിയെ ജീവശ്വാസമായി കരുതി. വാക്കും, പ്രവൃത്തിയും, ജീവിതവും സമര്‍പ്പിച്ചു. സമാനതയില്ലാത്ത ജീവിതമാണു കോടിയേരിയുടേത്.

സി.പി.എമ്മിനെയും ഇടതുമുന്നണിയെയും രാഷ്ട്രീയ സ്വീകാര്യതയുടെ പുതിയ തലങ്ങളിലേക്ക് കൊണ്ടുപോയി. ചരിത്രത്തിലാദ്യമായി എൽ.ഡി.എഫിന് തുടർഭരണം ഉറപ്പാക്കുന്ന രീതിയിൽ നേതൃപരമായി ഇടപെട്ടു. വിഭാഗീയതയെ എതിർത്തു. സംഘടിതമായ രീതിയിൽ പാർട്ടിയെ ശക്തിപ്പെടുത്തി. എതിർപ്രചാരണത്തിന്‍റെ മുനയൊടിക്കുന്ന വിധം പാർട്ടിയെ സംരക്ഷിച്ചു. സമര തീക്ഷ്ണതയുടെ ജ്വലിക്കുന്ന നേതൃരൂപമായിരുന്നു കോടിയേരി. ആശയപരമായും, സംഘടനാപരമായും പാര്‍ടിയെ ശക്തിപ്പെടുത്തി നയിക്കുന്നതില്‍ അനതി സാധാരണമായ സംഘാടനാ പ്രത്യയശാസ്ത്ര മികവുകാട്ടി. ഏറ്റെടുത്ത ഉത്തരവാദിത്വം അതിന്റെ പൂര്‍ണതയില്‍ നിറവേറ്റിയാണ് കേരളത്തിലെ വിപ്ലവ പ്രസ്ഥാനത്തിന്റെ അമരത്തേക്ക് കോടിയേരി വീണ്ടും എത്തിയത്. നിരവധി ധീര പോരാട്ടങ്ങളാല്‍ രൂപപ്പെട്ട വ്യക്തിത്വമാണ്. ഏതു പ്രതിസന്ധികളെയും പ്രത്യയശാസ്ത്ര ദൃഢതകൊണ്ടു നേരിട്ടു. ചിട്ടയായ സംഘടനാ പ്രവര്‍ത്തനം, പാര്‍ട്ടിയും ജനങ്ങളും അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുന്നതിലെ ശുഷ്‌കാന്തി, അചഞ്ചലമായ പാര്‍ട്ടിക്കൂറ്, കൂട്ടായ പ്രവര്‍ത്തനത്തിനുള്ള നേതൃപാടവം ഇവയെല്ലാം കോടിയേരിയില്‍ ഉള്‍ച്ചേര്‍ന്നു.

വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം മാഹി മഹാത്മാഗാന്ധി കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നു. കോളേജ് യൂണിയന്‍ ചെയര്‍മാനായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ബിരുദ വിദ്യാര്‍ഥിയായി. യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ഥിയായിരിക്കെ 1973-ല്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി. 1979 വരെ ആ സ്ഥാനത്ത് തുടര്‍ന്നു. സി.പി.എം ബ്രാഞ്ച് സെക്രട്ടറി, ലോക്കല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച കോടിയേരി 1980 – 82ല്‍ ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു. 1990- 95ല്‍ സി.പി.ഐ (എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. 1988-ലെ ആലപ്പുഴ സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റി അംഗമായി. 1995-ല്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായ കോടിയേരി 2002-ല്‍ ഹൈദരാബാദ് 17-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര കമ്മിറ്റിയിലെത്തി. 2008-ലെ 19-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പി.ബി അംഗമായി. 2015-ലെ ആലപ്പുഴ സമ്മേളനത്തിലാണ് ആദ്യം സെക്രട്ടറിയായത്. 2018-ല്‍ തൃശൂര്‍ സമ്മേളനത്തില്‍വെച്ച് രണ്ടാമതും, എറണാകുളം സമ്മേളനത്തില്‍വെച്ച് മൂന്നാമതും പാര്‍ടി സെക്രട്ടറിയായി തെരഞ്ഞെടുത്തു. അസുഖബാധിതനായതിനെ തുടര്‍ന്ന് സെക്രട്ടറി സ്ഥാനം ഒഴിയുകയായിരുന്നു. പി.ബി അംഗമായിരിക്കെയാണ് അദ്ദേഹം എല്ലാവരെയും വിട്ടുപിരിഞ്ഞത്.