കോടിയേരിയെ വിദഗ്ധ ചികിത്സക്കായി അപ്പോളോയിലേക്ക് കൊണ്ടുപോകും

തിരുവനന്തപുരം: മുതിർന്ന സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണനെ വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടുപോകും. തിങ്കളാഴ്ച രാവിലെ 10.30 ഓടെയാണ് കോടിയേരിയെ എകെജി കേന്ദ്രത്തിന് സമീപത്തെ ചിന്താ ഫ്ലാറ്റിൽ നിന്ന് പ്രത്യേക ആംബുലൻസിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചത്. ഇവിടെ നിന്ന് പ്രത്യേകം സജ്ജീകരിച്ച എയർ ആംബുലൻസിൽ ചെന്നൈയിലേക്ക് കൊണ്ടുപോകും.

ചെന്നൈയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെപ്പോലുള്ള നേതാക്കളും ചിന്താ ഫ്ലാറ്റിലെത്തി കോടിയേരിയെ കണ്ടിരുന്നു.

കോടിയേരിയുടെ ചികിത്സയുടെ ഭാഗമായി അപ്പോളോ ആശുപത്രിയിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ യാത്രയ്ക്കായി എയർ ആംബുലൻസും ഒരുക്കിയിരുന്നു.