കോടിയേരി വിടവാങ്ങി; സംസ്ക്കാരം തിങ്കളാഴ്ച്ച 3 മണിക്ക്

തിരുവനന്തപുരം: അന്തരിച്ച മുൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ സംസ്കാരം തിങ്കളാഴ്ച്ച മൂന്നിന് നടക്കും. മൃതദേഹം നാളെ ഉച്ചയോടെ തലശ്ശേരിയിൽ എത്തിക്കും. വൈകിട്ട് മൂന്ന് മണി മുതൽ തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം നടത്തും. മൂന്ന് പതിറ്റാണ്ടിലേറെയായി കോടിയേരി സി.പി.എം സംസ്ഥാന നേതൃത്വത്തിന്‍റെ അമരക്കാരനായിരുന്നു.

ശനിയാഴ്ച രാത്രി എട്ട് മണിയോടെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയ ശേഷമായിരുന്നു കോടിയേരി വിദഗ്ധ ചികിത്സയ്ക്കു പുറപ്പെട്ടത്.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ യൂറോപ്പ് യാത്ര കോടിയേരിയുടെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് റദ്ദാക്കിയിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും മറ്റ് നേതാക്കളും ചെന്നൈയിലെത്തി.