കൂടത്തായി കൊലപാതക കേസ് കോടതി ഇന്ന് പരിഗണിക്കും

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ രണ്ട് കേസുകൾ കോടതി ഇന്ന് പരിഗണിക്കും. കോഴിക്കോട് എരഞ്ഞിപ്പാലത്തെ സ്പെഷ്യൽ അഡീഷണൽ സെഷൻസ് കോടതിയാണ് റോയ് തോമസിന്‍റെയും സിലിയുടെയും കൊലപാതക കേസുകൾ പരിഗണിക്കുക. കേസിൽ പ്രാഥമിക വാദം തുടങ്ങിയിട്ടില്ല. മുഴുവൻ കേസും കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിൽ നിന്ന് എരഞ്ഞിപ്പാലത്തെ സ്പെഷ്യൽ അഡീഷണൽ സെഷൻസ് കോടതിയിലേക്ക് മാറ്റി.

ജയിലിൽ ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ച കേസിലെ വിധിക്കെതിരായ റിവിഷൻ ഹർജിയും കോടതി ഇന്ന് പരിഗണിക്കും. ആൽഫൈൻ, അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടി മാത്യു വധക്കേസുകൾ ഈ മാസം 31ന് പരിഗണിക്കും.

കൂടത്തായി പൊന്നാമറ്റം വീട്ടിൽ റോയി തോമസിന്‍റെ സഹോദരൻ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കേരളത്തെ നടുക്കിയ കൊലപാതക പരമ്പരയുടെ ചുരുളഴിയുന്നത്. പൊന്നാമറ്റത്തെ സ്വത്ത് തട്ടിയെടുക്കാൻ വ്യാജ ഒസ്യത്ത് തയ്യാറാക്കിയ റോയ് തോമസിന്‍റെ ഭാര്യ ജോളിക്കെതിരെ നടത്തിയ രഹസ്യ അന്വേഷണത്തിലാണ് കൊലപാതക പരമ്പരയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

2011ൽ സയനൈഡ് ശ്വസിച്ച് മരിച്ച റോയ് തോമസ് യഥാർത്ഥത്തിൽ കൊല്ലപ്പെട്ടതാണെന്ന് ഡിവൈഎസ്പി ആർ ഹരിദാസിന്‍റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തി. വടകര എസ്.പി കെ.ജി സൈമണിന്‍റെ മേൽനോട്ടത്തിൽ ആറ് അന്വേഷണ സംഘങ്ങൾ രൂപീകരിച്ച് മറ്റ് കൊലപാതക കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു.