കോഴിക്കോട് രോഗി മരിച്ച സംഭവത്തിൽ മരുന്ന് മാറിയിട്ടില്ലെന്ന വിശദീകരണവുമായി ആരോഗ്യമന്ത്രി

കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ രോഗിയുടെ മരണം മരുന്നുമാറി കുത്തിവച്ചത് മൂലമല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മരുന്ന് മാറിയിട്ടില്ലെന്ന് പ്രാഥമിക റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ടെന്നും വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പനി ബാധിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കെ ടി സിന്ധു (45) കുത്തിവയ്പ്പ് എടുത്ത് മിനിറ്റുകൾക്കുള്ളിൽ ഭർത്താവിന്‍റെ മുന്നിൽ കുഴഞ്ഞുവീണ് മരിച്ചു. മരുന്നുമാറി കുത്തിവച്ചത് മൂലമാണ് മരിച്ചതെന്ന് ഭർത്താവ് രഘു പരാതിപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ കോളേജ് പൊലീസ് നഴ്സിനെതിരെ കേസെടുത്തിരുന്നു.

പനിയെ തുടർന്ന് 26ന് രാവിലെ കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയ സിന്ധുവിനെ അവിടെനിന്ന് റഫർ ചെയ്ത് അന്ന് വൈകുന്നേരത്തോടെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. സിന്ധുവിന് മരുന്നു മാറി നൽകിയെന്നത് വ്യാജപ്രചാരണമാണെന്ന് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ പറഞ്ഞിരുന്നു.