കോഴിക്കോട് വേദവ്യാസ സ്‌കൂൾ സൈനിക സ്‌കൂളാകും: പ്രതിരോധമന്ത്രാലയം അനുമതി നൽകി

ന്യൂഡൽഹി: കോഴിക്കോട് വേദവ്യാസവിദ്യാലയം സീനിയർ സെക്കൻഡറി സ്കൂളിനെ സൈനീക സ്കൂളാക്കി മാറ്റാൻ പ്രതിരോധ മന്ത്രാലയത്തിന്‍റെ അനുമതി. സ്വകാര്യപങ്കാളിത്തത്തോടെ സൈനിക് സ്കൂളുകൾ നടപ്പാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇത്. കേരളത്തിലെ സ്വകാര്യ മേഖലയിലെ ആദ്യ മിലിട്ടറി സ്കൂളാകും ഇതോടെ വേദവ്യാസവിദ്യാലയം സീനിയർ സെക്കൻഡറി സ്‌കൂൾ. നിലവിൽ കേരളത്തിലെ ഏക സൈനിക് സ്കൂൾ പ്രവർത്തിക്കുന്നത് തിരുവനന്തപുരത്തെ കഴക്കൂട്ടത്താണ്.

അദാനി കമ്യൂണിറ്റി എംപവർമെന്റ് ഫൗണ്ടേഷൻ (ആന്ധ്രാപ്രദേശ്), കേശവ സരസ്വതിവിദ്യാമന്ദിർ (ബിഹാർ), ദുധ്‌സാഗർ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് അസോസിയേഷൻ (ഗുജറാത്ത്), ബാബാ മസ്ത്‌നാഥ് ആയുർവേദ-സംസ്കൃത ശിക്ഷൺ സൻസ്ഥാൻ (ഹരിയാണ), സ്വാമി വിവേകാനന്ദ യൂത്ത് മൂവ്‌മെന്റ് (കർണാടക), എസ്.കെ. ഇന്റർനാഷണൽ സ്കൂൾ (മഹാരാഷ്ട്ര) എന്നിവയാണ് രണ്ടാം ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട മറ്റ് സ്കൂളുകൾ. ആദ്യഘട്ടത്തിൽ 12 സ്കൂളുകൾക്കാണ് അനുമതി നൽകിയത്.